മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ മാതാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു

ഇരിങ്ങാലക്കുട : മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ മാതാവ് പുല്ലൂര്‍ ഊരകം പൂത്തുപറമ്പില്‍ ജിതേഷിന്റെ ഭാര്യ അമ്പിളിയെ (34) ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.എസ് രാജീവ് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുടുംബകലഹത്തെ തുടര്‍ന്ന് അമ്പിളി 2014 ജനുവരി 11ന് വൈകീട്ട് 7.30ന് മക്കളായ ലക്ഷ്മി (നാല്), ശ്രീഹരി (ഒന്നര) എന്നിവരെ വീടിനടുത്തുള്ള കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി കിണറ്റില്‍നിന്ന് അമ്പിളിയെയും കുട്ടികളെയും പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചു. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.ജി ദിലീപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ ആര്‍.മധു, ടി.എസ് സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ ജോബി, അഡ്വ.ജിഷ ജോബി എന്നിവര്‍ ഹാജരായി.

Advertisements

Hot Topics

Related Articles