കുട്ടിയെ ആക്രമിച്ച വീഡിയോയിലൂടെ വൈറലായ പിടിയാന കൊളക്കാടന്‍ മിനി ചരിഞ്ഞു; ചരിഞ്ഞത് കൊളക്കാടന്‍ നാസറിന്റെ പിടിയാന

കോഴിക്കോട് : തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ഇനിയില്ല. കൊളക്കാടന്‍ നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് ചെരിഞ്ഞത്. പതിറ്റാണ്ടുകളായി നാസര്‍ പരിപാലിച്ചിരുന്ന, 48 വയസുള്ള മിനി നാട്ടുകാരുടെയും ആന പ്രേമികളുടെയും പ്രിയങ്കരിയായിരുന്നു. വളരെയധികം ആത്മബന്ധമായിരുന്നു നാസറിന്‍റെ കുടുംബവുമായും പാപ്പാനുമായും മിനിക്ക് ഉണ്ടായിരുന്നത്.

Advertisements

ഒരു തരത്തിലുമുള്ള അസുഖങ്ങളും ഇല്ലാതിരുന്ന മിനിയെ വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെ തൃക്കളയൂര്‍ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം വാരി ഉള്‍പ്പടെ നല്‍കിയാണ് മിനിയുടെ അടുത്തുനിന്നും അവസാനമായി പിരിഞ്ഞതെന്ന് ഉടമയായ കൊളക്കാടന്‍ നാസര്‍ പറയുന്നു. പുലര്‍ച്ചെ പാപ്പാന്‍ അറിയിച്ചപ്പോഴാണ് ആന ചെരിഞ്ഞ വിവരമറിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു കുടുംബാംഗത്തെ പോലെയായിരുന്നു മിനിയെന്നും വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും കടുത്ത ദുഃഖത്തോടെ നാസര്‍ കൂട്ടിച്ചേര്‍ത്തു. നാസറും മിനിയും നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ച കുട്ടിയെ കൊളക്കാടന്‍ മിനി തുമ്ബിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ വീഡിയോ വൈറലായിരുന്നു. തൃക്കളയൂര്‍ പ്രദേശവാസികള്‍ക്കും നാസറിനും മിനിയുമായുള്ള ആത്മബന്ധവും മുമ്ബ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കുട്ടിയെ ആക്രമിച്ച വീഡിയോ വൈറലായതിന് പിന്നാലെ നാസര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും തേങ്ങ ചകിരിയും ഉള്‍പ്പടെ നല്‍കി ആളുകള്‍ മുന്‍പ് കബളിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ കരുതിയാകാം കുട്ടിയെ ആന ആക്രമിക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു ഉടമ കൊളക്കാടന്‍ നാസറിന്‍റെ വിശദീകരണം. വളരെ ശാന്ത സ്വഭാവമുള്ള അക്രമകാരിയല്ലാത്ത ആനയായിരുന്നു മിനിയെന്നും നാസര്‍ പറയുന്നു.

തൃക്കളയൂര്‍ ക്ഷേത്രപരിസരത്ത് മിനിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആനപ്രേമികളും നാട്ടുകാരുമടക്കം നിരവധി പേരാണ് മിനിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. നിലമ്ബൂരില്‍ നിന്നെത്തിയ സോഷ്യല്‍ ഫോറസ്റ്റ് റേഞ്ചര്‍ എ.കെ രാജീവന്‍റെ നേതൃത്വത്തില്‍ മിനിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പൊതുദര്‍ശത്തിന് ശേഷം ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സത്യന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Hot Topics

Related Articles