പത്തനംതിട്ടയ്ക്ക് ഇന്ന് 39 വയസ്സ്; അറിയാം ജില്ല പിറന്ന കഥ

പത്തനംതിട്ട: കേരളപ്പിറവിക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ജില്ലയാണ് പത്തനംതിട്ടയും. കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂര്‍, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ഉള്‍പ്പെടുത്തി 1982 നവംബര്‍ ഒന്നിന് കേരളത്തിന്റെ 13ാം ജില്ലയായി ആണ് പത്തനംതിട്ട രൂപീകൃതമാകുന്നത്. ആകെ വിസ്തീര്‍ണം 2642 ചതുരശ്ര കിലോമീറ്റര്‍. ആകെ ജനസംഖ്യ 11,95,537.

Advertisements

മലയോര മേഖലയായി വികസനമെത്താതെ കിടന്ന പ്രദേശത്തിന് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത്് മുന്‍ എംഎല്‍എ കെ.കെ.നായരാണ്. ജില്ലാ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും നിയമസഭയില്‍ 8 തവണ പത്തനംതിട്ടയെ പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തിയാണ് കെ.കെ.നായര്‍ എന്ന കുളപ്പുരയ്ക്കല്‍ കരുണാകരന്‍ നായര്‍. 1972 മുതല്‍ 2006 വരെ 34 വര്‍ഷമാണ് പത്തനംതിട്ട മണ്ഡലത്തെ അദ്ദേഹം നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍, ശാസ്ത്രി ദാമോദരന്‍, മീരാസാഹിബ് തുടങ്ങിയവരും നായര്‍ക്കൊപ്പം പത്തനംതിട്ട ജില്ല രൂപീകരിക്കണം എന്ന ആശയവുമായി മുന്നോട്ട് വന്നു. അങ്ങനെ ജില്ലാ രൂപീകരണത്തിനുള്ള സമര പരിപാടികള്‍ തുടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്കാലത്ത് കെ.കെ.നായര്‍ സ്വതന്ത്ര എംഎല്‍എ ആയിരുന്നു. നായരെ മന്ത്രിയാക്കി ഭൂരിപക്ഷം ഉറപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തീരുമാനിച്ചെങ്കിലും പത്തനംതിട്ട ജില്ല അനുവദിച്ചാല്‍ പിന്തുണയ്ക്കാം എന്ന നിലപാടായിരുന്നു നായര്‍ക്ക്. കരുണാകരന്‍ ഇത് സമ്മതിച്ചു. അങ്ങനെ പത്തനംതിട്ട പിറന്നു, കേരളത്തിന്റെ 13 ാം ജില്ലയായി.

സംസ്ഥാനത്ത് ഏറ്റവും സാക്ഷരത കൂടിയ ജില്ല, രാജ്യത്തെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല, ഇന്ത്യയിലാദ്യമായി പൂജ്യം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കാണിച്ച ജില്ല, കേരളത്തിലെ ആദ്യ കറന്‍സി രഹിത കലക്ടറേറ്റ് നിലവില്‍ വന്ന ജില്ല, ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി (മണിയാര്‍) സ്ഥാപിച്ച ജില്ല തുടങ്ങി നിരവധി പ്രത്യേകതകള്‍ പത്തനംതിട്ടയ്ക്കുണ്ട്.

ഏറ്റവും കൂടുതല്‍ റിസര്‍വ് വനമുള്ള ജില്ലയും പത്തനംതിട്ടയാണ്. കോന്നിയാണ് സംസ്ഥാനത്തെ ആദ്യത്തെ റിസര്‍വ് വനം. റാന്നിയാണ് കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍. എണ്ണിപ്പറയാന്‍ ഇനിയും പ്രത്യേകതകള്‍ ഏറെയുണ്ടെങ്കിലും മലയോര മേഖലകളില്‍ വികസനം തിരിഞ്ഞ് നോക്കാത്തത് ജില്ലയെ പിന്നോട്ടടിക്കുന്നുണ്ട്.

Hot Topics

Related Articles