കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘മരിച്ചയാൾ’ ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കൾക്കു വിവരം..! മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾ വീണ്ടും അജ്ഞാതനായി

കോട്ടയം: ശനിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. മരിച്ചെന്നു കണ്ടെത്തി, ബന്ധുക്കൾ ഏറ്റെടുക്കാനിരിക്കുന്നതിനിടെ ‘ മരിച്ചയാൾ’ ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇതേ തുടർന്നു ഇദ്ദേഹത്തിന്റെ സഹോദരൻ ബാറിലെത്തി ആളെ തിരിച്ചറിയുകയും ചെയ്തു. വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബി (67) യാണ് മരിച്ചതെന്നായിരുന്നു ബന്ധുക്കൾക്കു ലഭിച്ച വിവരം. ഇതേ തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തി ആളെ ‘തിരിച്ചറിഞ്ഞതും’. എന്നാൽ, പിന്നീട് പോസ്റ്റ്‌മോർട്ടത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ബേബി ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
ഇതോടെയാണ് ഇപ്പോൾ മരിച്ചത് ആരാണ് എന്ന സംശയം ഉയരുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പഴയ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 65 വയസ്സു തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.ചുവന്ന ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.ഇടതൂർന്ന നരച്ച താടിയും ഇരുനിറവുമാണുള്ളത്.തുടർന്ന് ഗാന്ധിനഗർ പൊലീസ് എത്തി അത്യാഹിത വിഭാഗത്തിലേയ്ക് മൃതദേഹം മാറ്റിയിരുന്നു.മെഡിക്കൽ കോളേജ് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളുടേതാണ് മൃതദേഹം.
ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം കിടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെ മാദ്ധ്യമപ്രവർത്തകർ എത്തി മൃതദേഹം കാണുകയും ഇയാൾ വില്ലൂന്നി സ്വദേശിയാണെന്ന് അറിയുകയും ചെയ്തിരുന്നു. തുടർന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറും 7 -ാം വാർഡ് മെമ്പറുമായ ലൂക്കോസ് ഫിലിപ്പിനെ വിവരം അറിയിച്ചു. ഇദ്ദേഹം ആശുപത്രിയിലെത്തി മരിച്ചയാൾ ബേബിയാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് വിവരം ബന്ധുക്കളെ അറിയിച്ചത്. അവിവാഹിതനായ ബേബി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളാണ്. ഇദ്ദേഹം വീട്ടിൽ പോകാറുമില്ല. എന്നാൽ, മരിച്ചത് ബേബിയല്ലെന്നു തിരിച്ചറിഞ്ഞതോടെ വീണ്ടും മരിച്ച ആൾ ആരാണ് എന്ന സംശയം ഉയരുകയാണ്.

Advertisements

Hot Topics

Related Articles