വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയത് നാല് മണിക്കൂർ ; രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവ മാറ്റത്തിൽ ഗുരുതര അനാസ്ഥ. എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച അവയവത്തിൽ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂറിന് ശേഷം. രോഗിയെ സജ്ജമാക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ചയ്ക്ക് കാരണം.
പൊലീസ് അകമ്പടിയോടെ രണ്ടരമണിക്കൂറിനുള്ളിൽ മെഡിക്കൽ കോളജിലേക്ക് അവയവം എത്തിച്ചെങ്കിലും ശസ്ത്രക്രിയ്ക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല എന്നാണ് കണ്ടെത്തൽ.
ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്.
തുടർന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ വൃക്ക സ്വീകരിക്കാൻ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനൽകിയത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയിൽ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീൻ കോറിഡോർ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്. എന്നാൽ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതിൽ നാല് മണിക്കൂറോളമാണ് വൈകിയത്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ഒരാളുടെ അവയവം മറ്റൊരാളിൽ വച്ചുപിടിപ്പിക്കുമ്പോൾ അവയവം പുറത്തെടുത്ത ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നാൽ മെഡിക്കൽ കോളജിൽ ഇന്ന് രാവിലെയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. അതേസമയം വൃക്ക സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

Advertisements

അവയവംമാറ്റിവയ്ക്കൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടൻ തന്നെ വിളിച്ചു ചേർക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles