കോട്ടയം കളക്ടറേറ്റിനു മുന്നിലെ സംഘർഷം: യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രതികളായി പൊലീസിനു നൽകി ഒത്തു തീർപ്പിന് കോട്ടയത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ; പൊലീസുമായി ധാരണയിൽ എത്തിച്ചേർന്നത് യു.ഡി.എഫ് ജില്ലാ നേതൃത്വം

ആർ.കെ
പൊളിറ്റിക്കൽ റിപ്പോർട്ടർ
പൊളിറ്റിക്കൽ ഡെസ്‌ക്
ജാഗ്രതാ ന്യൂസ്
കോട്ടയം: കോട്ടയം കളക്ടറേറ്റിനു മുന്നിലും, തിരുനക്കരയിലും പൊലീസിൽ നിന്നും ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്നും മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലിയാടാക്കി പൊലീസുമായി ഒത്തു തീർപ്പിലെത്താൻ ധാരണയായി ജില്ലാ യുഡിഎഫ് നേതൃത്വം. അക്രമത്തിന്റെ പേരിൽ മുതിർന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് യു.ഡി.എഫ് നേതൃത്വം ജില്ലാ പൊലീസിലെ അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെക്കണ്ട് എല്ലാം ഒത്തു തീർപ്പിലാക്കാൻ ധാരണയായിരിക്കുന്നത്. പൊലീസ് ആവശ്യപ്പെടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷനിലെത്തിച്ച് കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്യാൻ അനുവദിക്കാമെന്ന ധാരണയിലാണ് ഇപ്പോൾ ഒത്തു തീർപ്പിലെത്തിയിരിക്കുന്നത്. അക്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തങ്ങൾ തന്നെ കാട്ടിത്തരാമെന്ന ധാരണയിൽ, ഇവരെ ബലിയാടാക്കി മുതിർന്ന കോൺഗ്രസ് – യു.ഡി.എഫ് നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കമാണ് നടത്തുന്നത്.

Advertisements

രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയും, ശനിയാഴ്ചയുമായാണ് കോട്ടയം നഗരത്തിൽ ആക്രമണങ്ങളും ലാത്തിച്ചാർജും അരങ്ങേറിയത്. വെള്ളിയാഴ്ച വൈകിട്ട് തിരുനക്കരയിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കോട്ടയം കളക്ടറേറ്റിലേയ്ക്കു യൂഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിയുകയും, തുടർന്നു പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഈ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് യു.ഡി.എഫ് നേതാക്കളെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്യുകയും, ചൊവ്വാഴ്ച ഉച്ചയോടെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിനു പിന്നാലെ വിഷയത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കളിലേയ്ക്ക് അറസ്റ്റ് എത്തുമെന്ന സൂചന നൽകി. ഇതോടെയാണ് യുഡിഎഫിലെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇടപെട്ട് പൊലീസുമായി ഒത്തു തീർപ്പിൽ എത്തിയിരിക്കുന്നത്. ലാത്തിച്ചാർജിന്റെയും കല്ലേറിന്റെയും വീഡിയോ പൊലീസ് പകർത്തിയിട്ടുണ്ട്. ഈ വീഡിയോ കണ്ട ശേഷം കല്ലെറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓരോരുത്തരെയും തിരിച്ചറിഞ്ഞ് ഇവരുടെ പേരും വിവരവും നൽകാമെന്നു യുഡിഎഫ് നേതൃത്വം പൊലീസുമായി ധാരണയിൽ എത്തിയിട്ടുണ്ട്.

തങ്ങളെ പ്രതി ചേർത്താലും റിമാൻഡ് ചെയ്യരുതെന്ന ഉറപ്പു വാങ്ങിയ ശേഷമാണ് ഈ നേതാക്കൾ യൂത്ത് കോൺഗ്രസുകാരെ ബലിയാടാക്കി തലയൂരാൻ ഒരുങ്ങുന്നത്. ജില്ലയിൽ അടുത്തിടെ മികച്ച രീതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ മികച്ച സമരങ്ങളുമായി മുന്നോട്ടു പോകുമ്പോൾ യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഈ യുവജനങ്ങൾക്ക് വേണ്ട പിൻതുണ നൽകുന്നില്ലെന്ന പരാതിയും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുവാക്കളെ തന്നെ ബലിയാടാക്കി സമരം അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരത്തിന് ഒരു വിഭാഗം നേതാക്കൾ ഒരുങ്ങുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിലെ യുവ നേതാക്കളുടെയെല്ലാം വീടുകളിൽ പൊലീസുകാർ കയറിയിറങ്ങുകയാണ്. ഡിവൈഎസ്പിയ്ക്കു പരിക്കേറ്റതിന്റെയും കല്ലേറ് നടന്നതിന്റെയും അമർഷം മുഴുവൻ പൊലീസുകാർ തീർക്കുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരിലാണ്. ഇതിനിടെയാണ് ഇപ്പോൾ പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെ ഈ പ്രവർത്തകർക്കു മേൽ വൻ ചതിയുണ്ടായിരിക്കുന്നത്. ഇതിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്.

Hot Topics

Related Articles