എ.കെ.ജി സെന്ററിനു നേരെ ബോംബേറ്; പിന്നിൽ കോൺഗ്രസ് എന്ന് സി.പി.എം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം; കലാപത്തിന് ആസൂത്രിത നീക്കമെന്നും സി.പി.എം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം:സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ഇന്നലെ രാത്രി ഉണ്ടായ ബോംബേറിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപണമുന്നയിച്ച് സിപിഎം നേതാക്കൾ. എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യുഡിഎഫ് ആണെന്നും കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ആക്രമണത്തിന് കാരണം കോൺഗ്രസാണെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

Advertisements

സംഭവത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പാർട്ടി പ്രവർത്തകർ ഒരുകാരണവശാലും പ്രകോപനത്തിൽ വീഴരുതെന്നും സമാധാനപരമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎം സംഘടിപ്പിക്കും. മന്ത്രിമാരും മുന്നണി നേതാക്കളുമടക്കം സ്ഥലം സന്ദർശിക്കുന്നത് തുടരുകയാണ് ഇപ്പോൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രാഹുൽ ഗാന്ധി സന്ദർശനത്തിന് കേരളത്തിൽ എത്തുന്നതിന്റെ കൂടെ പശ്ചാത്തലത്തിൽ കേരളമാകെ കനത്ത ജാഗ്രതാ നിർദ്ദേശമുണ്ട്. തിരുവനന്തപുരത്ത് കനത്ത പൊലീസ് വിന്യാസമാണുളളത്. എകെജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സിപിഎം പാർട്ടി പ്രവർത്തകർ പ്രതിഷേധപ്രകടനങ്ങൾ നടത്തി. തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. അടൂരും തിരുവല്ലയിലും പ്രതിഷേധം നടന്നു.ആലപ്പുഴയിൽ ഇന്ദിരാ ഗാന്ധി പ്രതിമയുടെ വലത് കൈ തകർത്ത് റോഡിലെറിഞ്ഞ നിലയിൽ കണ്ടെത്തി.

രാത്രി 11.24ന് എകെജി സെന്ററിന് താഴെ എകെജി ഹാളിനോട് ചേർന്നാണ് ഇരുചക്രവാഹനത്തിലെത്തിയയാൾ സ്ഫോടക വസ്തു എറിഞ്ഞത്. പ്രധാന ഗെയ്റ്റിന് സമീപം പൊലീസ് കാവലുണ്ടായിരുന്നു എന്നാണ് സിപിഎം അറിയിച്ചത്. സിപിഎം നേതാക്കളായ എം.എ ബേബി, പി.കെ ശ്രീമതി എന്നിവരടക്കം ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പിയ്ക്കും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. എകെജി സെന്റർ ആക്രമണത്തിന് പിന്നിലുളളവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Hot Topics

Related Articles