മൂവാറ്റുപുഴ • കാനഡയിൽ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളത്ത് ഡിനോ ബാബു സെബാസ്റ്റ്യൻ (31) നെ ആണു പ്രത്യേക അന്വേഷണ സംഘം പിടിയിലാക്കിയത്. വിദേശത്തേക്കു കടന്ന പ്രതികളിൽ ഒരാളെ തിരികെ എത്തിക്കാൻ തിരച്ചിൽ നോട്ടിസ് തയാറാക്കിയതായും ഒളിവിൽ കഴിയുന്ന മറ്റു പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഐഇഎൽടിഎസ് യോഗ്യത ഇല്ലാതെ കാനഡയിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ഉദ്യോഗാർഥികളിൽ നിന്ന് 5 കോടിയിലേറെ രൂപ സംഘം തട്ടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് കൺസൽറ്റന്റ്, ബ്രിട്ടിഷ് അക്കാദമി എന്നീ സ്ഥാപനങ്ങളുടെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത് . 2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിനെതിരെ ഒട്ടേറെ പരാതികൾ പൊലീസിനു ലഭിച്ചിരുന്നു. തട്ടിപ്പിനിരയായ തൊടുപുഴ സ്വദേശി റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്നാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പരാതികളിൽ അന്വേഷണം ആരംഭിച്ചത്.