തലയോലപറമ്പ് : വൈക്കം വെള്ളൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴോടെ വെള്ളൂർ വടകരയിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. വടകര വാളക്കോട് രഞ്ജിത്തിന്റെ ഭാര്യ വിജി (38)ക്കും ഇവർക്കൊപ്പ മുണ്ടായിരുന്ന മറ്റൊരു യുവതിക്കുമാണ് കടിയേറ്റത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായ ഇവർ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു വരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.ഇവരെ കടിച്ച ശേഷം കുരച്ചു പാഞ്ഞ നായ സമീപത്തെ പാൽസൊസൈറ്റിയിൽ പാൽ വാങ്ങാൻ എത്തിയ നിരവധി പേരെയും ആക്രമിക്കാൻ ശ്രമിച്ചു.ആളുകൾ കയ്യിലുണ്ടായിരുന്ന കുടയും പാത്രങ്ങളും മറ്റും ഉപയോഗിച്ച് പ്രതിരോധിച്ചതിനാൽ കടിയേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പേ വിഷബാധ സംശയിക്കുന്ന നായ കരിപ്പാടം ഭാഗത്തേക്ക് കടന്നു കളഞ്ഞു. ഗുരുതരമായി കടിയേറ്റ സ്ത്രീകളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പാടം, വടകര, വെട്ടിക്കാട്ട് മുക്ക്, തടിഡിപ്പോ ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.