കെ.റെയിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചത് ധാർഷ്യത്തോടെയുള്ള രീതി; ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറായില്ല; കമ്മ്യൂണിസ്റ്റുകാരിലുണ്ടാകേണ്ട ലാളിത്യവും വിനയവും നഷ്ടമാകുന്നു; രണ്ടാം എൽ.ഡി.എഫ് സർക്കാരിന് മതിപ്പ് കുറവ്; കെ.റെയിലിലും ലോകായുക്ത ഓഡിനൻസിലും സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്

കോട്ടയം: കെ.റെയിൽ നടപ്പാക്കുന്നതിൽ അടക്കം ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നത് അടക്കമുള്ള കടുത്ത വിമർശനങ്ങളുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു വിമർശിക്കുന്നില്ലെങ്കിലും, കമ്മ്യൂണിസ്റ്റുകാരിൽ ഉണ്ടാകേണ്ട വിനയവും ലാളിത്യവും ചിലരിൽ നിന്നെല്ലാം നഷ്മാകുന്നു എന്ന പരോക്ഷ വിമർശനവും ജില്ലാ സമ്മേളന റിപ്പോർട്ട് ഉയർത്തുന്നു.

Advertisements

രണ്ടാം എൽഡിഎഫ് സർക്കാരിനെ വിലയിരുത്തുമ്പോൾ ആദ്യ സർക്കാരിന് ലഭിച്ച സ്വീകാര്യത പൊതുസമൂഹത്തിൽ ലഭിക്കുന്നില്ലെന്ന ഗുരുതരമായ വിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്. എവിടെയൊക്കെയോ ചില പോരായ്മകൾ നില നിൽക്കുന്നു. പോരായ്മകൾ പരിഹരിക്കാനുള്ള അടിയന്തര ഇടപെടൽ ആവശ്യമായിക്കഴിഞ്ഞതായും സമ്മേളനം കുറ്റപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകൾക്കുണ്ടാകുന്ന ലാളിത്യവും വിനയവും ചിലരിൽ നിന്നെല്ലാം നഷ്ടമാകുന്നു എന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടാകുന്നത് ഭൂഷണമല്ല. മന്ത്രിമാരുടെ പ്രവർത്തനവും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും ജില്ലാ സമ്മേളന റിപ്പോർട്ടിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.റെയിലിൽ ധാർഷ്യം
കെ.റെയിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. എന്നാൽ, ഈ പദ്ധതി നടപ്പാക്കുന്നതിനു സർക്കാർ സ്വീകരിച്ച രീതിയും ധാർഷ്ട്യത്തോടെയുള്ള സമീപനവും ഒരു ഇടതു പക്ഷ സർക്കാരിന് യോജിച്ച രീതിയിൽ ആയിരുന്നില്ല. ജനങ്ങളിൽ നിന്നുള്ള വലിയ എതിർപ്പാണ് പദ്ധതിക്കെതിരെ ഉയർന്നത്. ജനങ്ങളിലെ ആശങ്ക പരിഹരിച്ച്, അവരെ വിശ്വാസത്തിൽ എടുക്കാൻ സർക്കാർ തയ്യാറായില്ല.
അഴിമതിയിൽ എൽഡിഎഫ് നിലപാട് സമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഒന്നാണ്. എന്നാൽ, ലോകായുക്ത ഓഡിൻസ് വഴി കൊണ്ടു വന്ന ഭേദഗതി ജനങ്ങളിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തി. ലോകായുക്തയുടെ അപ്പീൽ അതോറിറ്റി ജുഡീഷ്യറി എന്നതിൽ നിന്ന് മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്നത് തിരുത്്തപ്പെടേണ്ടതാണ് എന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

തൃക്കാക്കരയിലെ തോൽവി
വില്ലൻ കെവി തോമസും കെ റെയിലും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഇടതു മുന്നണിയ്ക്കുണ്ടായതിനു കാരണം കെ.വി തോമസിന്റെ ഇടതു മുന്നണി പ്രവേശനവും കെ.റെയലിൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത പ്രാധാന്യം നൽകിയതുമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇടതു മുന്നണി ശക്തമായ പ്രചാരണം നടത്തിയെങ്കിലും, കെ.വി തോമസിന്റെ ഇടതു മുന്നണി പ്രവേശനം വിപരീതമായ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. എൽഡിഎഫിന്റെ മൂല്യാതിഷ്ഠിത രാഷ്ട്രീയത്തിന്റെ എതിരായിട്ടാണ് കെ.വി തോമസിന്റെ വരവിനെ ജനങ്ങൾ വിലയിരുത്തിയത്. കെ.റെയിൽ നടപ്പിലാക്കുമെന്ന പ്രചാരണവും സഭയുടെ സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണവും തിരിച്ചടിയായതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

സി.ഐ സിപിഎം പ്രവർത്തകൻ;
എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ ഗുണ്ടകൾ;
വിവാദ പരാമർശങ്ങളുമായി റിപ്പോർട്ട്
ഞായറയ്ക്കൽ സി.ഐ സി.പി.എം പ്രവർത്തകനാണ് എന്ന് ആരോപിക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ, എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ ഗുണ്ടകളെന്നാണ് മുന്നണിയിലെ വല്യേട്ടൻ പാർട്ടിയുടെ യുവജന വിദ്യാർത്ഥി പ്രവർത്തകരെ പ്രവർത്തന റിപ്പോർട്ട് വിളിക്കുന്നത്. വൈപ്പിൻ സർക്കാർ കോളേജിൽ എഐഎസ്എഫ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ ഭാഗമായുള്ള റിപ്പോർട്ടിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. ഇത് അടക്കം വിവാദമായ പരാമർശങ്ങളാണ് ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ ഉള്ളത്.

Hot Topics

Related Articles