മലയോരജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു : പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സ ഉദ്ഘാടനം :
ആരോഗ്യമന്ത്രി വീണാജോര്‍ജ് നിർവ്വഹിച്ചു

പത്തനംതിട്ട : സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച് ആധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടം പെരുനാട് സിഎച്ച്‌സിക്കായി അടുത്തഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെരുനാട്ടിലെ ജനങ്ങളുടെ മൂന്ന് പതിറ്റാണ്ടായുള്ള സ്വപ്നമാണ് പെരുനാട് സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ വേണമെന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുനാട്ടിലെ ജനത അഡ്വ. പ്രമോദ് നാരായണന് നല്‍കിയ ഒരു വോട്ടും പാഴായില്ലെന്നതാണ് ഇത് സാധ്യമായതിലൂടെ മനസിലാക്കേണ്ടത്.

Advertisements

ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്ക് വരുമ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഒമിക്രോണിലൂടെ കോവിഡ് മൂന്നാംതരംഗം ശക്തമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനങ്ങള്‍ നടത്തി. കൃത്യമായ ഇടപെടലുകളിലൂടെ ഒറ്റക്കെട്ടായി നിന്ന് നാം അതിനെ നേരിട്ടു. ഈ അവസരങ്ങളിലൊക്കെയും പെരുനാട് സിഎച്ച്‌സിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ നിവേദനങ്ങളുമായി എത്തിയ ആളാണ് റാന്നി എംഎല്‍എ.
ശബരിമല ഉള്‍പ്പെട്ട പഞ്ചായത്തായതുകൊണ്ട് തന്നെ പെരുനാട് സിഎച്ച്‌സിയുടെ പ്രധാന്യം വളരെ വലുതാണ്.
അപകടം എന്തെങ്കിലും സംഭവിച്ചാല്‍ തീര്‍ഥാടകര്‍ ആദ്യമെത്തുന്ന ആശുപത്രി പെരുനാട് സിഎച്ച്‌സിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരും പെരുനാട് സിഎച്ച്‌സിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തി. ഐപി സംവിധാനം വളരെ പ്രധാനമാണ്. എംഎല്‍എ നിരന്തരമായി ആവശ്യമുന്നയിച്ചത് അനുസരിച്ച് കിടത്തി ചികിത്സ സാധ്യമാക്കാനുള്ള തീരുമാനമെടുത്തു. മലയോര ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇടപെടലുകള്‍ നടത്തി. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ഇതിനെ തളര്‍ത്താന്‍ ബോധപൂര്‍വമായ ചില സമീപനമുണ്ടായി. അതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് കിടത്തി ചികിത്സ സാധ്യമായത്.

അലോട്ട്‌മെന്റ് പോസ്റ്റുകള്‍ക്ക് പുറമേ എന്‍എച്ച്എം വഴി മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കുണ്ടാകും. ചിറ്റാറിലെ ജനങ്ങളും പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മാത്രമല്ല, ആദിവാസി സഹോദരങ്ങളും ഉള്‍പ്പെടുന്ന പഞ്ചായത്താണ് ഇത്. ഈ പ്രാധാന്യമെല്ലാം കണക്കിലെടുത്ത് ഒപി നവീകരണം നടത്തുകയും പുതിയ കെട്ടിടം പണിത് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ലാബ് സംവിധാനം ഒരുക്കുകയും ചെയ്യുമെന്നും ആശുപത്രി രോഗി സൗഹൃദവും ജനസൗഹൃദവുമാകണമെന്നും മന്ത്രി പറഞ്ഞു.
പെരുനാടിന്റെ ചിരകാലസ്വപ്നം സഫലീകരിക്കുന്ന മുഹൂര്‍ത്തമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് ആദ്യമായി റാന്നിയിലേക്ക് എത്തുമ്പോഴും പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയായിരുന്നു ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അത് ആരംഭിക്കാന്‍ സാധിച്ചുവെന്നത് പൊതുപ്രവര്‍ത്തനത്തിലെ അഭിമാന നേട്ടമായി കാണുന്നു. ആരോഗ്യമന്ത്രിക്ക് ആദ്യം നല്‍കിയ നിവേദനമാണ് പെരുനാട് കിടത്തി ചികിത്സ ആരംഭിക്കണമെന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവുകള്‍ പരിഹരിച്ചു. രാത്രിയും പകലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്. ആരോഗ്യവകുപ്പ്മന്ത്രിയായി വീണാജോര്‍ജ്
ചുമതലയേറ്റെടുത്തതിന് ശേഷം നടത്തിയ വലിയ ചുവട് വയ്പായിരുന്നു കരള്‍മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമാക്കിയത്.

പെരുനാട് ആശുപത്രിയുടെ അടുത്തഘട്ടത്തില്‍ ആധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റവും വേഗം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ബ്ലോക്ക് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് സ്റ്റീഫന്‍, പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.ശ്രീകല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, ഗ്രാമപഞ്ചായത്തംഗം റ്റി.എസ്. ശാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, റോബിന്‍ കെ തോമസ്(സിപിഐഎം), പ്രമോദ് മാമ്പാറ(സിപിഐ), വി.ടി. ചെറിയാന്‍ (കെസിഎം), സോമസുന്ദരപിള്ള (ബിജെപി), എ.സി രാമചന്ദ്രന്‍(ജനതാദള്‍), ബിജു മുസ്തഫ (ഐഎഎന്‍എല്‍), പെരുനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ ആര്‍ നായര്‍, ഡെപ്യുട്ടി ഡയറക്ടര്‍ ഡോ.വനജ, തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles