പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീല്‍ നിസാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നബീല്‍ നിസാമും അജ്‌സല്‍ അജി എന്നിവര്‍ ഒഴുക്കില്‍പ്പെട്ടത്. അജ്‌സലിന്റെ മൃതദേഹം അന്ന് തന്നെ കണ്ടെത്തിയെങ്കിലും നബീലിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടക്കുകയായിരുന്നു.


മാര്‍ത്തോമാ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായ ഇരുവരും ഓണപ്പരീക്ഷയ്ക്ക് ശേഷം പുഴയ്ക്ക് സമീപത്തേക്ക് എത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്ത് നിന്ന് കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇതോടെ മറ്റേയാള്‍ കൂടി ഇറങ്ങുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഉയര്‍ന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശത്താണ് വിദ്യാര്‍ത്ഥികള്‍ കാല്‍വഴുതി വീണത്.

