എ.കെ.ജി സെന്റർ ആക്രമണം: കലാപാഹ്വാനത്തിന് ഇ.പി ജയരാജനെതിരെ കേസെടുക്കണം: വിമർശനവുമായി കെ.സുധാകരൻ രംഗത്ത്

തിരുവനന്തപുരം: എ.കെ.ജി സെന്റർ അക്രമണത്തിന്റെ പേരിൽ കലാപ ആഹ്വാനം നടത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റർ ആക്രണം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമെ അറിയു. ജയരാജൻ ആക്രമണ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽവെച്ച് കെട്ടി കലാപ ആഹ്വാനത്തിന് തുല്യമായ പ്രസ്താവന നടത്തിയതിനെ തുടർന്ന് വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ അക്രമിക്കപ്പെട്ടു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നിയമനടപടി കോൺഗ്രസ് സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Advertisements

എ.കെ.ജി സെന്റർ ആക്രമണത്തിന്റെ പേരിൽ കോൺഗ്രസുകാരെ പ്രതികളാക്കാനാണ് ശ്രമിച്ചത്. എന്നാൽ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലാത്തതിനാൽ അത് കഴിഞ്ഞില്ല. ലോക്കൽ പോലീസ് അന്വേഷിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. അതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. മംപൂച്ചപോയി മരപ്പൂച്ച വന്നിട്ടും ഒരു പ്രയോജനവുമില്ലെന്നും സുധാകരൻ പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധം മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ളതല്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഇടങ്ങളിൽ ജനാധിപത്യ വിശ്വാസികളെ കൽതുറുങ്കിലടയ്ക്കുകയാണ്. പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് പൊതുപരിപാടിയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ സ്വീകരികരിക്കാൻ മുഖ്യമന്ത്രിക്കും പോലീസിനും ആരാണ് അവകാശം നൽകിയത്. ഇത് കമ്യൂണിസ്റ്റ് ഭരണത്തിന് ചേർന്നതാണോയെന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതൃത്വം വ്യക്തമാക്കണം. കോൺഗ്രസ് പ്രവർത്തകർക്കെതിരായ നടപടി അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷന് മുന്നിലും അതിശക്തമായ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.

സി.പി.എം ഭരണസമിതി കോടികളുടെ കൊള്ളനടത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് അത് തിരികെ നൽകാനുള്ള നട്ടെല്ല് സർക്കാർ കാണിക്കണം. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായി നിയമനം നൽകിയതിലൂടെ സർക്കാരിന്റെ ഒളിച്ചുകളി വ്യക്തമായെന്നും സുധാകരൻ പറഞ്ഞു.

Hot Topics

Related Articles