കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി : ബി ജെ പി വനിതാ നേതാവും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ : കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളിൽ നിന്നും പണം തട്ടിയ കേസിൽ ബി ജെ പി നേതാവായ ബ്ലോക്ക് പഞ്ചായത്ത് വനിത അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ. ബി ജെ പി യുടെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം തിരുവൻവണ്ടൂർ വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാൽ വീട്ടിൽ സുജന്യ ഗോപി (42), കല്ലിശ്ശേരി വല്യത്ത് ലക്ഷ്മ‌ി നിവാസിൽ സലിഷ് മോൻ (46) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ വാഴാർമംഗലം കണ്ടത്തുംകുഴിയിൽ വിനോദ് ഏബ്രഹാമിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14-ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ എടിഎം കാർഡ് അടങ്ങിയ പേഴ്‌സ് നഷ്‌ടമായത്. വഴിയിൽ നിന്നും ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്സ് ലഭിച്ചതിനെ തുടർന്ന് വിവരം സുജന്യയെ അറിയിക്കുകയായിരുന്നു.

Advertisements

തുടർന്ന് ഇരുവരും സ്കൂട്ടറിൽ 15-ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിച്ചു. എ ടി എം കാർഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് തുക പിൻവലിച്ചത്. തുക പിൻവലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. ഇതേ തുടർന്നാണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. നഷ്‌ടമായ പേഴ്‌സ് 16-ന് പുലർച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിഐ എ സി വിപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻ എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എടിഎം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. സ്കൂട്ടർ നമ്പറിൽ നിന്നുമാണ് സലിഷിനെയും തുടർന്ന് സുജന്യയെയും പിടികൂടിയത്.

Hot Topics

Related Articles