ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനം ഇടിച്ച് വൈദ്യുതി ഒടിഞ്ഞു; രക്ഷാപ്രവർത്തനത്തിന് എത്തിയ പത്തുപേർക്ക് ഷോക്കേറ്റു

ചെങ്ങന്നൂർ : മുളക്കുഴയിൽ വാഹനം ഇടിച്ചു വൈദ്യുതി തൂൺ ഒടിഞ്ഞു. അപകട സ്ഥലത്തെത്തിയ 10 പേർക്ക് ഷോക്കേറ്റു. വീഴ്ചയിൽ പരുക്കേറ്റ യുവാവിനു ഗുരുതരപരുക്കേറ്റു. മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ല. പത്ര ഏജന്റ് പാലനിൽക്കുന്നതിൽ റെനി സാമുവൽ (50), ഭാര്യ മറിയാമ്മ (45), മകൻ റിഷി സാം (18), റെനിയുടെ പിതാവ് സാമുവൽ തോമസ് (85), റെനിയുടെ സഹോദരൻ റെജി സാമുവൽ (41), പാലനിൽക്കുന്നതിൽ ഷിബു (64), മകൻ ഷെറി (24), ബസ് ജീവനക്കാരായ മിഥുൻ ആർ.കൃഷ്ണൻ, സാജൻ, യാത്രക്കാരൻ അഖിൽ (24) എന്നിവർക്കു ഷോക്കേറ്റു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരിൽ ഗുരുതരമായി പരുക്കേറ്റ ഷെറിയെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Advertisements

എംസി റോഡിൽ മുളക്കുഴ മാർത്തോമ്മാ പള്ളിക്കു മുന്നിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പന്തളം ഭാഗത്തേക്കു പോയ പിക്കപ് വാൻ ഇടിച്ചു 11 കെവി ലൈനിന്റെ വൈദ്യുതി തൂണ് ഒടിയുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. ശബ്ദം കേട്ടു പുറത്തിറങ്ങിയ സമീപവാസികൾക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നിറങ്ങിയ ജീവനക്കാർക്കും യാത്രക്കാർക്കുമാണു ഷോക്കേറ്റത്. അപകടത്തെ തുടർന്ന് സമീപവാസികൾ റോഡിന്റെ എതിർവശത്തു നിൽക്കുമ്പോൾ പന്തളം ഭാഗത്തു നിന്നെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ആളെ ഇറക്കാനായി നിർത്തി. ഈ സമയം ചെങ്ങന്നൂർ ഭാഗത്തേക്കു വന്ന മറ്റൊരു പിക്കപ് വാനിൽ കുരുങ്ങിയ വൈദ്യുതി കമ്പി തങ്ങളുടെ ദേഹത്തു തട്ടിയാണു ഷോക്കേറ്റതെന്ന് പരുക്കേറ്റവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിലർ ഷോക്കേറ്റ് തെറിച്ചുവീണു. വിവരം അറിയിച്ചെങ്കിലും വൈദ്യുതി ബന്ധം യഥാസമയം വിഛേദിക്കാതിരുന്നത് അപകടത്തിനിടയാക്കിയെന്നു ഷോക്കേറ്റവർ ആരോപിച്ചു. അപകടത്തിനു ശേഷം പല തവണ വൈദ്യുതി വീണ്ടും എത്തിയപ്പോൾ പ്രദേശത്തെ വാഴകൾ കത്തുന്നതും ട്രസ് മേൽക്കൂരയ്ക്കു മുകളിൽ തീപ്പൊരി ചിതറുന്നതും കണ്ടതായി ഇവർ പറയുന്നു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം, വൈദ്യുതി കമ്പികൾ പൊട്ടിയിട്ടില്ലാത്തതിനാൽ ഷോക്കേൽക്കാനുള്ള കാരണം വ്യക്തമല്ലെന്ന് കെഎസ്ഇബി അസി. എൻജിനീയർ പറഞ്ഞു. റോഡിനു കുറുകെയുണ്ടായിരുന്ന സർവീസ് വയർ പൊട്ടിയതാകാം ഷോക്കേൽക്കാൻ കാരണമെന്നു കരുതുന്നു.

Hot Topics

Related Articles