രാജ്യം നിറഞ്ഞു ഇനി ഇന്ത്യക്കാരെ ആവശ്യമില്ല : വൈറൽ ചർച്ച ആയി ചാർളി കിർക്കിന്റെ പോസ്റ്റ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘടനയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ മരണം അമേരിക്കക്കാർക്കിടയില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്.യൂട്ടായില്‍ സെപ്റ്റംബർ 10-ന് വധിക്കപ്പെട്ട ചാർളിയുടെ ഘാതകനെ പോലീസ് പിടികൂടിയെങ്കിലും സംഭവത്തില്‍ ഇപ്പോഴും പല ദുരൂഹതകളും തുടരുകയാണ്. ഇതിനിടെ, കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് കിർക്ക് ഇന്ത്യക്കാരെക്കുറിച്ച്‌ പറഞ്ഞ ഒരു പ്രസ്താവന വീണ്ടും ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisements

ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് കൂടുതല്‍ വിസകള്‍ നല്‍കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ കിർക്ക് എക്സില്‍ പങ്കുവെച്ച പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യക്കാരെക്കൊണ്ട് അമേരിക്ക നിറഞ്ഞു എന്നും നമ്മുടെ സ്വന്തം ആളുകള്‍ക്ക് മുൻഗണന നല്‍കേണ്ട സമയമായെന്നുമാണ് കിർക്ക് എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നത്. വെള്ളിയാഴ്ച ട്രംപ് എച്ച്‌-1ബി വിസ പ്രോഗ്രാമില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിർക്കിന്റെ മുൻപോസ്റ്റ് വീണ്ടും പൊങ്ങിവന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹ്യമാധ്യമങ്ങളിലൂടെയും പോഡ്കാസ്റ്റുകളിലൂടെയും, ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെക്കുറിച്ച്‌ കിർക്കിന് വിവാദപരമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് നേരത്തേ വ്യക്തമായിരുന്നു. 31-കാരനായ കിർക്കിന്റെ പരാമർശങ്ങളെ വിമർശകർ ‘വിദേശികളോടുള്ള വെറുപ്പ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രധാനമായും സാങ്കേതിക മേഖലയിലെ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങള്‍.’ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് അമേരിക്ക ഇനിയും കൂടുതല്‍ വിസകള്‍ നല്‍കേണ്ട ആവശ്യമില്ല. ഇന്ത്യയില്‍ നിന്നുള്ള നിയമപരമായ കുടിയേറ്റം പോലെ അമേരിക്കൻ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കിയ മറ്റൊന്നില്ല. മതിയായി. ഞങ്ങളുടെ രാജ്യം നിറഞ്ഞു. നമുക്ക് ഇനിയെങ്കിലും നമ്മുടെ സ്വന്തം ആളുകള്‍ക്ക് മുൻഗണന നല്‍കാം.’ സെപ്റ്റംബർ രണ്ടിന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കിർക്ക് കുറിച്ചു.

ഫോക്സ് ന്യൂസ് അവതാരക ലോറ ഇൻഗ്രഹാമിന്റെ പോസ്റ്റിന് മറുപടിയായാണ് കിർക്ക് ഇങ്ങനെ ഒരു കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയുമായുള്ള ഏതൊരു യുഎസ് വ്യാപാര കരാറിനും കൂടുതല്‍ വിസകള്‍ നല്‍കേണ്ടി വരുമെന്ന് അവർ വാദിച്ചിരുന്നു. ‘അവർക്ക് വിസകളുടെയും വ്യാപാരക്കമ്മിയുടെയും രൂപത്തില്‍ പ്രതിഫലം നല്‍കാതിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ എന്ന് ഇൻഗ്രഹാം എക്സില്‍ കുറിച്ച വരികളോട് പൂർണമായും യോജിക്കുന്ന നിലപാട് എടുക്കുകയായിരുന്നു കിർക്ക്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച (സെപ്റ്റംബർ 19) എച്ച്‌-1ബി വിസയുടെ വാർഷിക ഫീസ് 88 ലക്ഷത്തോളം രൂപയായി (100,000 ഡോളർ) ഉയർത്തുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്ബനികളെ അനുവദിക്കുന്ന പ്രോഗ്രാമാണിത്.

ഇനി മുതല്‍, നിലവിലുള്ള ഫയലിംഗ് ഫീസുകള്‍ക്കും ശമ്ബളത്തിനും പുറമെ ഓരോ വിസ അപേക്ഷയ്ക്കും തൊഴിലുടമകള്‍ക്ക് വർഷം 88,09,180 രൂപ അധികമായി ചെലവാകും. 2025 സെപ്റ്റംബർ 21 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക.

‘യുഎസ് കമ്ബനികള്‍ക്ക് തൊഴിലാളികളെ വേണം, അമേരിക്കയ്ക്ക് മികച്ച തൊഴിലാളികളെ വേണം. ഈ ഉത്തരവ് അമേരിക്കയ്ക്ക് ഇനി നല്ല തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.’ എന്നാണ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്. കിർക്കിനെ പോലെ തന്നെ ട്രംപിനും ‘വിദേശികളോടുള്ള വെറുപ്പ്’ അധികരിച്ച്‌ വരികയാണെന്നും, അതോ ഇതെല്ലാം അവർ നേരത്തേ തീരുമാനിച്ചിരുന്നതാണോ എന്നൊക്കെയുള്ള തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചകള്‍ കൊഴുക്കുന്നത്.

Hot Topics

Related Articles