വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോൻദർ ലയണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്യൻ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്തുന്ന വ്യവസ്ഥകൾക്കാണ് ധാരണയായത്. അറ്റ്ലാന്റിക് സമുദ്രത്തിന് ഇരുവശത്തുമുള്ള സാമ്പത്തിക ശക്തികൾക്കിടയിൽ നിലവിലുള്ള വ്യാപാര തർക്കങ്ങൾ അവസാനിപ്പിക്കാനും പുതിയൊരു സഹകരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
എന്നാൽ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്തുന്നത് യൂറോപ്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾ, കാർഷിക ഉൽപന്നങ്ങൾ, മറ്റ് വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിക്കുകയും ഇത് യുഎസ് വിപണിയിൽ യൂറോപ്യൻ ഉൽപന്നങ്ങളുടെ മത്സരക്ഷമതയെ ബാധിക്കുകയും ചെയ്യും.