താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ തീരുമാനിക്കാന്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു. ഹേമ കമ്മിറ്റി വരുന്നതിന് മുന്‍പ് അമ്മയിലെ വനിതാ അംഗങ്ങള്‍ ഒരുമിച്ചുകൂടി സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നുവെന്നും ആ യോഗം വീഡിയോയില്‍ പകര്‍ത്തിയതിന്‍റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരനാണ് കൈവശം വച്ചതെന്നും പൊന്നമ്മ ബാബു പറയുന്നു. ഈ മെമ്മറി കാര്‍ഡ് ഇപ്പോള്‍ കൈവശമില്ലെന്നാണ് പറയുന്നതെന്നും അത് പിന്നീട് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറയുന്നു.
അന്ന് നടന്ന യോഗത്തിന് കുക്കു പരമേശ്വരനാണ് മുൻകൈ എടുത്തത്. യോഗത്തിന്‍റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ല എന്ന് ഇവര്‍ പറയുന്നു. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനും പിന്‍വലിക്കാനുമുള്ള അവസാന ദിവസം ഇന്നലെ ആയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരനെ കൂടാതെ രവീന്ദ്രന്‍ ആണ് മത്സരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. അതേസമയം അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. ഓഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ്.