ടെഹ്റാൻ: ആണവകരാറില്‍ ഒപ്പിടാൻ ഇറാൻ വിമുഖത തുടർന്നാല്‍ ബോംബിട്ട് തകർത്തുകളയുമെന്ന ട്രംപിന്റെ ഭീഷണി വന്ന് മണിക്കൂറുകള്‍ കഴിയുംമുമ്ബേ ഇറാന്റെ ‘മിസൈല്‍’ ഭീഷണി.ട്രംപിന്റെ ബോംബിനെതിരെ ഇറാൻറെ മിസൈലുകള്‍ തയ്യാറായി നില്‍പ്പുണ്ടെന്നാണ് ദേശീയ പത്രമായ ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകമെമ്ബാടുമുള്ള യു.എസിൻറെ സ്ഥാപനങ്ങള്‍ തരിപ്പണമാക്കാനുള്ള മിസൈലുകള്‍ ഇറാൻ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാന്റെ പ്രതികരണം.
‘വിക്ഷേപിക്കാൻ തയ്യാറായ ഈ മിസൈലുകളില്‍ ഗണ്യമായ എണ്ണം രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള ഭൂഗർഭ അറകളില്‍ ഭദ്രമാണ്. അവ വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്’- ഇറാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടെഹ്റാൻ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആണവകരാറുമായി ബന്ധപ്പെട്ട് നിരന്തരം ചർച്ചകള്‍ നടക്കുന്നുവെന്നല്ലാതെ തീരുമാനമെടുക്കാൻ ഇറാൻ വൈകുന്നതില്‍ പ്രകോപിതനായിട്ടാണ് എൻബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇറാനുനേരെ ട്രംപ് ബോംബു ഭീഷണി മുഴക്കിയത്. ‘അവർ കരാറുണ്ടാക്കുന്നില്ലെങ്കില്‍ അവിടെ ബോംബ് വർഷിക്കപ്പെടും’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. ‘അവർ ഇന്നേവരെ കാണാത്ത തരത്തില്‍ ബോംബുകള്‍ പതിച്ചുകൊണ്ടേയിരിക്കും’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആയുധം ഉപയോഗിച്ചുള്ള ആക്രമണ ഭീഷണിക്കുപുറമേ നികുതി, ചരക്കുനിരോധനം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇറാൻ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവകരാറില്‍ തീർപ്പുകല്‍പ്പിക്കാൻ രണ്ടാഴ്ചത്തെ സമയമാണ് ട്രംപ് ഇറാന് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ഭീഷണികളെയും മുന്നറിയിപ്പുകളെയും മുഖവിലയ്ക്കെടുക്കാത്ത ഇറാൻ യുഎസ്സുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.