ആശാ വര്‍ക്കര്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പ്രതിക്കൂട്ടില്‍ വാര്‍ഡ് മെമ്പറും സിപിഎം നേതൃത്വവും; ആത്മഹത്യാക്കുറിപ്പ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിന്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണപുരം ഭരണ സമിതിയിലെ ഒമ്പതാം വാര്‍ഡ് ആശാ വര്‍ക്കര്‍ ഷീജ ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച ഷീജ, പെരിന്തല്‍മണ്ണ ഹോസ്പ്പിറ്റലില്‍ ഗുരുതര നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിനാണ് ഷീജയുടെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ചത്. പഞ്ചായത്ത് അംഗവും സിപിഎം നേതൃത്വവുമാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നും മാനസികമായി പീഡിപ്പിക്കുന്നത് താങ്ങാനാകുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.

Advertisements

ഡോ. സരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകൃഷ്ണപുരം ഭരണ സമിതിയിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ക്കും കൂട്ടാളികള്‍ക്കും ആ വാര്‍ഡിലെ ആശ വര്‍ക്കര്‍ എഴുതിയ അഭിനന്ദന കുറിപ്പല്ല ഇവിടെ ചേര്‍ത്തിരിക്കുന്നത്; അവരുടെ ആത്മഹത്യാ കുറിപ്പാണിത്! വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വേണ്ടി സദാ കൂടെ ഉണ്ടായിരുന്ന ആശാവര്‍ക്കര്‍ ഷീജ അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് മുതിരുകയും ഇപ്പോള്‍ പെരിന്തല്‍മണ്ണ ഹോസ്പ്പിറ്റലില്‍ ഗുരുതര നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയുമാണ്.

ഷീജയെ ഇതിലേക്ക് തള്ളിവിട്ടതാര് ?

ഇതില്‍ എന്താണ് വാര്‍ഡ് മെമ്പര്‍ക്കും സിപിഎം രാഷ്ട്രീയ നേതൃത്വത്തിനുമുള്ള പങ്ക് ?തലേ ദിവസം അംഗനവാടിയില്‍ നിന്ന് തിരിച്ചെത്തിയ ഷീജ ആകെ അസ്വസ്ഥത കാണിച്ചതായി രണ്ട് പെണ്‍മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് രവിയും പരാതിപ്പെടുന്നു. മാസങ്ങളായി ഷീജ അനുഭവിച്ചു എന്ന് പറയുന്ന മാനസിക സംഘര്‍ഷത്തെ കുറിച്ച് ഈ ഫോട്ടോയില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ജനപ്രതിനിധികളെക്കൊണ്ട് ഉത്തരം പറയിപ്പിക്കുക തന്നെ ചെയ്യും. ഷീജ എഴുതിവച്ച ആത്മഹത്യ കുറിപ്പിന്‍ മേല്‍ പോലീസ് എടുത്ത തുടര്‍ നടപടികള്‍ക്കായി ആ വീട്ടുകാരും നാട്ടുകാരും കാത്ത് നില്‍ക്കുകയാണ്.

ഈ വിഷയത്തില്‍ ഇതു വരെ പോലീസ് ആരെയൊക്കെ പ്രതി ചേര്‍ത്ത് കേസ് റജിസ്റ്റര്‍ ചെയ്തു എന്നറിയാനെങ്കിലും ആ കുടുംബത്തിന് അവകാശമുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഏറ്റവും മികച്ച രീതിയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച ഈ ആശാ വര്‍ക്കറെയും കുടുംബത്തേയും ചേര്‍ത്ത് പിടിക്കാനും, അവരുടെ ചികിത്സാ സഹായത്തിനും നിയമ പോരാട്ടത്തിനും ഏതറ്റം വരെ പോകാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി.

സിപിഎമ്മിന്റെ സാമ്പത്തിക തിരിമറികള്‍ക്ക് വഴങ്ങാത്ത ആശാ വര്‍ക്കര്‍മാരുടെ കള്ള ഒപ്പിട്ടും, വ്യാജ സീല്‍ നിര്‍മ്മിച്ചും കൃത്രിമ രേഖ ചമച്ചുമൊക്കെ കാട്ടിക്കൂട്ടുന്ന പഞ്ചായത്ത് സ്‌പോണ്‍സേഡ് പണം തട്ടിപ്പിന്റെ കൂടി ട്രോഫി ആണ് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിന് സമ്മാനിക്കേണ്ടത് – ‘മാഫിയ രാജ്’ ട്രോഫി. പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കരുത്! പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്തോറും ശക്തിപ്പെടുന്ന ജനകീയ പ്രതിരോധങ്ങള്‍ക്ക് നാടുണര്‍ന്നു എന്ന് സിപിഎമ്മിന് വൈകാതെ ബോധ്യം വരും. വരുത്തും!

Hot Topics

Related Articles