തിരുവനന്തപുരം : ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സർക്കാരും നടപടി തുടങ്ങുന്നത്.
പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി. എന്നാല്‍ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതില്‍ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചർച്ചയാകുന്ന വേളയില്‍, പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.