അടിമാലി : നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലിയതോടെ എ എസ് ഐ യ്ക്ക് സസ്പെൻഷൻ. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷനിൽ എ എസ് ഐ പി എൽ ഷാജിയെ ആണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൂന്ന് വര്‍ഷം മുന്‍പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്‌ഐ ഷാജി സൗഹൃദത്തിലായതായി പൊലീസ് പറയുന്നു. ഈയിടെ, വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയായ മറ്റൊരു യുവതിയുമായും ഇയാള്‍ സൗഹൃദം സ്ഥാപിച്ചു. ഇവര്‍ രണ്ടുപേരും കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗലം ടൗണില്‍ കണ്ടുമുട്ടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.പൊതു സ്ഥലത്ത് നടന്ന സംഭവം നാണക്കേടായതിന് പിന്നാലെ ഇതു സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി എഎസ്‌ഐയെ ഇടുക്കി എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റി. എന്നാല്‍ ക്യാംപിലേക്കു പോകാന്‍ കൂട്ടാക്കാതെ എഎസ്‌ഐ അവധിയില്‍ പ്രവേശിച്ചു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.