ലണ്ടൻ : അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും 3,355 ബാരല്‍ റേഡിയോ ആക്ടീവ് മാലിന്യം ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി. ഫ്രാന്‍സില്‍ നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെ ഉള്‍ക്കടലില്‍ 13,000 അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്ന ആണവ മാലിന്യങ്ങള്‍ നിറച്ച യഥാര്‍ത്ഥ ബാരലുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്. 1946 നും 1990 നും ഇടയില്‍, കരയിലെ മനുഷ്യര്‍ സുരക്ഷിതമായി ഇരിക്കാനായുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് കരുതി യൂറോപ്യന്‍ രാജ്യങ്ങള്‍ 2,00,000-ത്തിലധികം ബാരലുകള്‍ കടലിലേക്ക് വലിച്ചെറിഞ്ഞു.
ആണവ സുരക്ഷയും മാലിന്യ സംസ്‌കരണവും ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥാപനമായ ന്യൂക്ലിയര്‍ എനര്‍ജി ഏജന്‍സിയുടെ (NEA) മേല്‍നോട്ടത്തിലാണ് ഇത് ചെയ്തത്. എന്നാല്‍ ഇപ്പോള്‍, ഈ മാലിന്യങ്ങള്‍ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യരിലേക്ക് എത്തുമെന്ന് ആശങ്കയുണ്ട്. ഈ ബാരലുകളിലുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ സമുദ്രജീവികള്‍ ആഗിരണം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും തുടര്‍ന്ന് സമുദ്രജീവികളിലേക്കും അവയെ ഭക്ഷിക്കുക വഴി മനുഷ്യരിലേക്കും പ്രവേശിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാരലുകള്‍ക്ക് അതിനുള്ളിലെ കണ്ടെന്റുകള്‍ എന്നന്നേക്കുമായി നിലനിര്‍ത്താന്‍ കഴിയില്ല. അന്ന് മനുഷ്യരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവ കടലില്‍ നിക്ഷേപിച്ചതെങ്കിലും ബാരലുകള്‍ക്ക് അതിനുള്ളിലെ വസ്തുക്കളെ എല്ലാക്കാലവും തടഞ്ഞ് വയ്ക്കാന്‍ കഴിയില്ലെന്നതാണ് അപകടകരമായ സാഹചര്യത്തിന് സാദ്ധ്യതയൊരുക്കുന്നത്.
ബാരലുകളുടെ കാലാവധി 20 മുതല്‍ 26 വര്‍ഷം വരെയാണ്. എന്നാല്‍, ആ സമയം കഴിഞ്ഞതിനാല്‍ ഇനി എന്താണ് ഈ ബാരലുകള്‍ക്ക് സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള ദൗത്യത്തിലാണ് ഫ്രഞ്ച് ശാസ്ത്രജ്ഞര്‍. ആദ്യ ഘട്ടത്തില്‍, അബിസല്‍ സമതലങ്ങള്‍ മാപ്പ് ചെയ്യാന്‍ അവര്‍ സോണാര്‍, ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ റോബോട്ട് യുലിക്‌സ് എന്നിവ ഉപയോഗിച്ചു. ഈ ബാരലുകളിലെ റേഡിയോ ആക്ടീവ് വസ്തുക്കളില്‍ ഭൂരിഭാഗവും ദുര്‍ബലമാണെന്നും സമുദ്രത്തിനുള്ളില്‍ ആഴത്തിലായതിനാല്‍ മനുഷ്യര്‍ക്ക് ഉടനടി അപകടമുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി.
സമുദ്രജീവികളെ മലിനമാക്കുന്നതും ഭക്ഷ്യ ശൃംഖലയില്‍ പ്രവേശിക്കുന്നതും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ബാരലുകളിലെ മൂന്നിലൊന്ന് പദാര്‍ത്ഥവും ട്രിറ്റിയമാണ്. ബാക്കിയുള്ളവ ബീറ്റാ, ഗാമാ എമിറ്ററുകളാണ്. അവ റേഡിയോ ആക്റ്റിവിറ്റി നഷ്ടപ്പെടുത്തുന്നു. ചില റേഡിയോ ന്യൂക്ലൈഡുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.