അതിരപ്പിള്ളി: ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ ഭാഗത്ത് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവ് കുമാറിന്റെ ഭാര്യയും അഷ്ടമിച്ചിറ മാരെക്കാട് എഎല്‍പി സ്കൂളിലെ അധ്യാപികയുമായ ലിപ്സി (42)യുടെ മൃതദേഹമാണ് കണ്ടത്. പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനില്‍ ഒന്നാംബ്ലോക്കില്‍ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയുടെ സമീപത്തായി ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് കണ്ടത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ ലിപ്സിയെ വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല. വൈകുന്നേരം തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ സ്റ്റേഷനില്‍ പരാതി കൊടുത്തു. പോലീസ് പരിശോധനയില്‍ മൊബൈല്‍ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തി.
ഇതേത്തുടർന്ന് അതിരപ്പിള്ളി പോലീസും കൊടുങ്ങല്ലൂർ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പിള്ളപ്പാറ കപ്പേളയുടെ സമീപം ചാലക്കുടിപ്പുഴയില്‍ ചൂണ്ട ഇട്ടിരുന്ന പ്രദേശവാസികള്‍ പുഴയിലൂടെ എന്തോ ഒഴുകിപ്പോകുന്നത് കണ്ട വിവരം അതിരപ്പിള്ളി പോലീസിനെ അറിയിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ പിള്ളപ്പാറയില്‍ റോഡരികില്‍ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയിലാണ് എട്ടു കിലോമീറ്ററോളം അകലെ മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി സ്റ്റേഷനിലെ ചാർജുള്ള മലക്കപ്പാറ സിഐ എച്ച്.എല്‍. സജീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ടി.ഡി. അനില്‍, കെ.ഐ. മാർട്ടിൻ പോലീസ് ഓഫീസർമാരായ രാജേഷ്, പോള്‍സണ്‍, മനോജ് എന്നിവരാണ് തെരച്ചില്‍ നടത്തിയത്. ഫോറൻസിക് സംഘവും ചാലക്കുടി അഗ്നിരക്ഷാ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഋതു ഏക മകളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുല്ലൂറ്റ് നാരായണമംഗലം സ്വദേശി ചക്കുങ്ങല്‍ ലിപ്സിയെ (42) ചാലക്കുടിപ്പുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ കുടുംബം. അധ്യാപികയായ ലിപ്സി കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നു. ചികിത്സക്കായി രണ്ടുദിവസംകൂടി അവധി നീട്ടിയ ഇവർ തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്.
എന്നാല്‍, ഇവർ സ്കൂളില്‍ എത്തിയിരുന്നില്ല. ചാലക്കുടിയിലുള്ള അധ്യാപകരുടെ സഹകരണസംഘത്തില്‍ എത്തുകയും ഇവിടെ പണം അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലക്കുടിയിലെ ടെക്സ്റ്റൈല്‍സില്‍നിന്ന് മകള്‍ ഋതുവിന് ഓണത്തിന് ധരിക്കാനായി പട്ടുപാവാട തുന്നിക്കാൻ സാരി വാങ്ങി സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്നു. രണ്ടുമണിേയാടെ മകള്‍ക്ക് ഫോണ്‍ചെയ്ത് അമ്മ സാരി വാങ്ങിയിട്ടുണ്ടെന്നും എത്താൻ കുറച്ചു വൈകുമെന്നും പറഞ്ഞിട്ടുമുണ്ട്. വൈകീട്ട് കാണാതായതിനെത്തുടർന്നാണ് ഭർത്താവ് രാജീവ്കുമാർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ 22 വർഷമായി അധ്യാപികയായി ജോലിചെയ്യുന്ന ലിപ്സി സഹപ്രവർത്തകരും രക്ഷിതാക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു. അഴീക്കോട് മേനോൻബസാറിനു പടിഞ്ഞാറുവശം ഊർക്കോലില്‍ ശ്രീധരന്റെയും പങ്കജത്തിന്റെയും മകളാണ്.