ബാലഭാസ്കറിന്റെ ദുരൂഹ അപകട മരണം : തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; സിബിഐയ്ക്ക് എതിരെ ആരോപണം

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടന്‍ സോബിയുമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 30ന് വിധി പറയും.
കേസ് അന്വേഷിച്ച സിബിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്. നിര്‍ണായക സാക്ഷികളെ ബോധപൂര്‍വം ഒഴിവാക്കി. നുണ പരിശോധന തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സിബിഐയും കോടതിയെ അറിയിച്ചു.
അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. അപകട സമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ദൃസാക്ഷികളും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.
ഡ്രൈവറുടെയും മറ്റ് സാക്ഷികളുടെയും മൊഴികളിലുള്ള വൈരുധ്യമാണ് മരണത്തില്‍ ദുരൂഹത തോന്നാന്‍ കാരണമായത്. ഫോറന്‍സിക് പരിശോധനയുടെയും രഹസ്യമൊഴിയുടെയും അടിസ്ഥാനത്തില്‍ വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് കണ്ടെത്തി. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കുടുംബസമേതമുള്ള യാത്രയിലാണ് അപകടം നടന്നത്. 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്ബിന് സമീപമായിരുന്നു അപകടം. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്തും ബാലഭാസ്‌കര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Advertisements

Hot Topics

Related Articles