‘ഡാം തുറന്ന് വിട്ട് പ്രളയമുണ്ടാക്കി’; ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ്; ആരോപണം തള്ളി ഇന്ത്യ

ദില്ലി/ധാക്ക: ബം​ഗ്ലാദേശിലെ കിഴക്കൻ അതിർത്തി ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യാണെന്ന ആരോപണവുമായി ബം​ഗ്ലാദേശ് സർക്കാർ. ത്രിപുരയിലെ ഗുംതി നദിയിലെ ദുംബൂർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിൻ്റെ കിഴക്കൻ അതിർത്തിയിലെ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് ബം​ഗ്ലാദേശ് കുറ്റപ്പെടുത്തി. എന്നാൽ ബം​ഗ്ലാദേശിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ രം​ഗത്തെത്തി. തെറ്റായ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിനെതിരെ സംസാരിക്കരുതെന്ന് ഇന്ത്യൻ സർക്കാർ ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി.ഇന്ത്യയുടെ നിസ്സഹകരണമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഇടക്കാല സർക്കാരിൻ്റെ ഉപദേശകരിലൊരാളായ മുഹമ്മദ് നഹിദ് ഇസ്ലാം ആരോപിച്ചത്.

Advertisements

മുൻകൂർ മുന്നറിയിപ്പ് നൽകാതെയും തയ്യാറെടുപ്പിന് സമയം നൽകാതെയുമാണ് അണക്കെട്ട് തുറന്നതെന്നും  ഇന്ത്യ മനുഷ്യത്വരഹിതമായ സമീപനമാണ് കൈക്കൊണ്ടതെന്നും നഹിദ് ഇസ്ലാം പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ യൂനുസ് വിളിച്ചുവരുത്തിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കരുതെന്നും ഉഭയകക്ഷി പ്രോട്ടോക്കോൾ അനുസരിച്ച് ബംഗ്ലാദേശിന് തത്സമയ വെള്ളപ്പൊക്ക ഡാറ്റ നൽകുന്നത് ഇന്ത്യ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരു രാജ്യങ്ങളും ചെറുതും വലുതുമായ 54 നദികളാണ് പങ്കിടുന്നത്. ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് പെയ്തതെന്നും വെള്ളപ്പൊക്കത്തിന് പ്രധാനമായും കാരണം അണക്കെട്ടിന് താഴെയുള്ള വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള വെള്ളമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന് 120 കിലോമീറ്റർ മുകളിലായി അതിർത്തിയിൽ നിന്ന് വളരെ അകലെയാണ് അണക്കെട്ട്. 

ഏകദേശം 30 മീറ്റർ മാത്രം ഉയരമുള്ള അണക്കെട്ടാണിത്. ഏകദേശം 120 കിലോമീറ്റർ നദീതീരത്ത്, അമർപൂർ, സോനാമുറ, സോനാമുറ 2 എന്നിവിടങ്ങളിൽ ഞങ്ങൾക്ക് മൂന്ന് ജലനിരപ്പ് നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആഗസ്റ്റ് 21 മുതൽ ത്രിപുരയിലും ബംഗ്ലാദേശിൻ്റെ സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണെന്നും തത്സമയ വെള്ളപ്പൊക്ക ഡാറ്റ ബം​ഗ്ലാദേശിന് കൈമാറുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. 1956 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ത്രിപുരയിൽ ഉണ്ടായിരിക്കുന്നത്. തലസ്ഥാനമായ അഗർത്തലയുടെ 80 ശതമാനത്തിലധികവും വെള്ളത്തിലായി.

കനത്ത മഴയും അപ്‌സ്‌ട്രീമിൽ നിന്നുള്ള വെള്ളത്തിൻ്റെ കുത്തൊഴുക്കും കാരണം ബംഗ്ലാദേശിലെ എട്ട് ജില്ലകൾ വെള്ളത്തിനടിയിലായതായി ദുരന്ത നിവാരണ, ദുരിതാശ്വാസ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സുനംഗഞ്ച്, മൗൾവിബസാർ, ഹബിഗഞ്ച്, ഫെനി, ചാട്ടോഗ്രാം, നോഖാലി, കോമില്ല, ഖഗ്രാചാരി എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഏകദേശം 1,796,248 പേരെ ദുരിതം ബാധിച്ചതായി ബം​ഗ്ലാദേശ് അറിയിച്ചു. 

Hot Topics

Related Articles