തൃശൂര്‍: ആശ വർക്കർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ മുടിമുറിച്ച് പ്രതിഷേധിക്കുന്നതിന് ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി നേതാക്കൾ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആശ വർക്കർമാർക്ക് അർഹിക്കുന്ന അവകാശങ്ങൾ നൽകാതെ, അവരോട് മുഖം തിരിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നിവേദിത പറഞ്ഞു.
ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്‍റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്‍റ് ദയാനന്ദൻ മാമ്പുള്ളി, മണ്ഡലം ജനറൽ സെക്രട്ടറി ടി വി വാസുദേവൻ, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര,ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, കെ സി രാജു, ബിനീഷ് തറയിൽ, ജിഷാദ് ശിവൻ, പ്രസന്നൻ വലിയ പറമ്പിൽ, ജിതുൻലാൽ, ദീപ ബാബു, നിഷ രാധാകൃഷ്ണൻ, ദിലീപ് ഘോഷ് തുടങ്ങിയവർ നേതൃത്വം നൽകി. അനിൽ മഞ്ചറമ്പത്ത്, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, കെ.സി രാജു, ബിനീഷ് തറയിൽ, ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, ജിതുൻ ലാൽ, ദിലീപ് വടക്കേക്കാട്, കെ.കെ സുമേഷ്കുമാർ, ദീപക് തിരുവെങ്കിടം, കൃഷ്ണൻ നന്ദ എന്നിവർ തല മുണ്ഡനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്നാണ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല.
കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണം.