വാഷിംഗ്ടൺ: ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ബ്ലൂ ഗോസ്റ്റ് ലാൻഡർ തന്നെയാണ്. ഫയര്‍ഫ്ലൈ എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. ബ്ലൂ ഗോസ്റ്റ് ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2.04ഓടെയായിരുന്നു ലാൻഡിംഗ്. 63 മിനുട്ട് നീണ്ട് നിൽക്കുന്നതായിരുന്നു ലാൻഡിംഗ് പ്രക്രിയ. ആർതർ സി ക്ലാർക്കിന്‍റെ വിഖ്യാത സയൻസ് ഫിക്ഷൻ കഥ ദി സെന്‍റിനലിലൂടെ പ്രസിദ്ധമായ മേർ ക്രിസിയം ഗർത്തത്തിലാണ് പേടകം ഇറങ്ങിയത്. നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങിയത്. ജനുവരി പതിനഞ്ചിന് ഫാൽക്കൺ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. നാസയിൽ നിന്ന് പത്ത് പേ ലോഡുകളും ദൗത്യത്തിന്റെ ഭാഗമാണ്. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎൽപിഎസ് പദ്ധതിയുടെ ഭാഗമാണ് ബ്ലൂഗോസ്റ്റ്.