കോട്ടയം : ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി കോട്ടയം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ വെള്ളാവൂർ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ അജിത് കുമാർ. ബി 5,000/- രൂപ കൈക്കൂലി വാങ്ങവേ പിടിയിലായി.
കോട്ടയം വെള്ളാവൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി വാങ്ങിയ എട്ടര സെന്റിന്റെ രജിസ്ട്രേഷൻ ഈ മാസം 4-ാം തിയതി കറുകച്ചാൽ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തുകയും തുടർന്ന് ഈ വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിലേക്ക് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും വെള്ളാവൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി.
പോക്കുവരവ് നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ നേരിട്ട് വില്ലേജ് ഓഫീസിൽ എത്തിയ സമയം വില്ലേജ് ഓഫീസർ അവധിയിലായതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ അജിത് കുമാറിനെയാണ് കണ്ടത്. വില്ലേജ് ഓഫീസറോട് സംസാരിച്ച് പോക്കുവരവ് ചെയ്ത് കൊടുക്കാമെന്നും, അയൽവാസിയുടെ സമ്മതപത്രം ഹാജരാക്കണമെന്നും അജിത് കുമാർ പറഞ്ഞു. അയൽവാസിയുടെ സമ്മതപത്രം ലഭിക്കാത്തതുകൊണ്ട് വീണ്ടും വില്ലേജ് ഓഫീസിൽ എത്തിയ സമയം അവിടെയുണ്ടായിരുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസറായ അജിത് കുമാർ, വില്ലേജ് ഓഫീസറെ കൊണ്ട് പോക്കുവരവ് ശരിയാക്കിത്തരാമെന്നും അതിന് 5,000/- രൂപ കൈക്കൂലി വേണമെന്നും, വില്ലേജ് ഓഫീസർക്ക് വേറെ കൈക്കൂലി കൊടുക്കണമെന്നും പറയുകയും, പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 2,000/- രൂപ നിർബന്ധിച്ച് വാങ്ങിയെടുക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ വെള്ളാവൂർ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ സ്പെഷ്യൽ വില്ലേജ് ഓഫീസറായ അജിത് കുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.