ബസ് അപകടത്തില്‍ പരിക്കുപറ്റി  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ  പാദസരം മോഷണം പോയി : പ്രതിയ്ക്കായി അന്വേഷണം നടത്തി പൊലീസ് 

പാലക്കാട്: കൂനത്തറയിലെ ബസ് അപകടത്തില്‍ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ ഒന്നര പവന്‍ തൂക്കം വരുന്ന പാദസരം നഷ്ടപ്പെട്ടതായി പരാതി. ഇതേ ആശുപത്രിക്കുള്ളില്‍ നിന്നും മുന്‍പും സ്വര്‍ണാഭരണം മോഷണം പോയെന്ന് പരാതി ഉയര്‍ന്നിരുന്നു.

Advertisements

ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. ജൂണ്‍ മാസം 16 നാണ് കൂനത്തറ ആശാദീപം വളവില്‍ വെച്ച്‌ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. അപകടത്തില്‍ 49 ഓളം പേര്‍ക്ക് പരിക്കുപറ്റിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തില്‍ പരിക്കുപറ്റിയശേഷം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പനയൂര്‍ ഉപ്പാമുച്ചിക്കല്‍ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലിലുണ്ടായിരുന്ന സ്വര്‍ണ്ണ പാദസരം ഐസിയുവില്‍ നിന്നും മോഷണം പോയിയെന്നാണ് പരാതി. അപകടം സംഭവിച്ച്‌ അരമണിക്കൂറിനുള്ളില്‍ തന്നെ പരിക്കേറ്റ മറ്റുള്ളവര്‍ക്കൊപ്പം ചൈതന്യയെയും പ്രദേശത്തുണ്ടായിരുന്നവര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തലയ്ക്കും വലതു കൈയിലും ഇടുപ്പിനുമാണ് ചൈതന്യയ്ക്ക് പരിക്കേറ്റിരുന്നത്.

തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ സിടി സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ആ സമയത്ത് ആഭരണങ്ങള്‍ അഴിച്ചുവെക്കാനായി പറയുകയും ചെയ്തിരുന്നു. കാതിലും കഴുത്തിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ അഴിച്ചു വാങ്ങിയെന്നും, കാലിലുണ്ടായിരുന്ന പാദസരം നൂലിട്ടു കെട്ടിയതിനാല്‍ അന്നേരം അഴിച്ചു വാങ്ങിയില്ലയെന്നും ചൈതന്യ പറഞ്ഞു. പിന്നീട് ഐസിയുവില്‍ പ്രവേശിച്ചശേഷം പാദസരം അഴിച്ചു കൂട്ടിരിപ്പുകാരെ ഏല്‍പ്പിക്കാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും ചൈതന്യ പറഞ്ഞു.

ഐസിയുവില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ഇടതുകാലില്‍ നിന്നും പാദസരം കണ്ടാലറിയുന്ന രണ്ടു പേര്‍ ചേര്‍ന്ന് മുറിച്ചെടുത്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആശുപത്രി ജീവനക്കാര്‍ പരിശോധനയുടെ ഭാഗമായി അഴിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് അങ്ങനെയല്ലെന്ന് മനസ്സിലായത്. അപകടത്തിന്റെ ആഘാതത്തില്‍ പ്രതികരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും ചൈതന്യ പറഞ്ഞു.

സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന വിവരമറിഞ്ഞയുടന്‍ ബന്ധുക്കള്‍ ആശുപത്രി മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ കുറച്ചു സമയം വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. പിന്നീട് ആറുദിവസം ചൈതന്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആറാം ദിവസം ആശുപത്രി വിട്ടുപോരുമ്ബോള്‍ പരാതിയുടെ വിശദാംശങ്ങള്‍ അധികൃതരോട് ചോദിച്ചിരുന്നു. ജീവനക്കാരികളില്‍ ഒരാളെ സംശയിക്കുന്നുണ്ടെന്നും അന്വേഷിച്ച ശേഷം അറിയിക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

ആശുപത്രി അധികൃതരുടെ മറുപടിയില്‍ തൃപ്തരല്ലാത്ത ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസിനെ സമീപിച്ചു. ചൈതന്യയുടെ പേരില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം 27ന് അപകട ദിവസം ഐസിയു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വെച്ച്‌ ഒറ്റപ്പാലം പോലീസ് ചോദ്യം ചെയ്യുകയും പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്തു. പോലീസ് ചൈതന്യയുടെ വീട്ടിലെത്തി മൊഴിയും രേഖപ്പെടുത്തി. ഇതേ ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ വിരളിലുണ്ടായിരുന്ന മോതിരം മോഷണം പോയെന്ന പരാതിയും മുന്‍പ് ഉയര്‍ന്നിരുന്നു.

Hot Topics

Related Articles