കാർട്ടൂണുകളോടുള്ള മാധ്യമങ്ങളുടെ അഭിരുചി കാലത്തിന് അനുസൃതമായി വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള;
കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥാ ‘ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന’ പ്രകാശനം ചെയ്തു

കൊച്ചി:കാർട്ടൂണിസ്റ്റ് യേശുദാസൻ കാർട്ടൂൺ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങൾക്ക് കാർട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കാർട്ടൂണുകളുടെ കാര്യത്തിൽ കേരളത്തിന് മുൻകാലങ്ങളിൽ കിട്ടിയിരുന്ന മുൻതൂക്കം ഇന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യശ:ശരീരനായ കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ ‘ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നല്ല രാഷ്ട്രീയ പ്രവർത്തകനെയും നല്ല കലാകാരനെയും വാർത്തെടുടുക്കുന്നതിന് യേശുദാസന്റെ ആത്മകഥ സഹായകമാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Advertisements

ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജി പണിക്കർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. യേശുദാസന്റെ വരജീവിതം കാർട്ടൂണുകളുടെ ചരിത്രം കൂടിയാണെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണവും നടത്തി. യേശുദാസന്റെ ദീർഘകാല സുഹൃത്തായ ഡോ. സിദ്ദീക്ക് അഹമദിന്റെ നേതൃത്വത്തിലുള്ള ഇറാം ഗ്രൂപ്പിന്റെ സംരംഭമായ പുസ്തകക്കടയാണ് പുസ്തകത്തിന്റെ പ്രസാധകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംപിമാരായ ഹൈബി ഈഡൻ, ഇ.ടി. മുഹമ്മദ് ബഷീർ, എ.എം. ആരിഫ്, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, യൂഹന്നാൻ മാർ പോളികോർപസ് മെത്രോപോലിത്ത, മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ്, പ്രസാധക സമിതി ചെയർമാനും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീക്ക് അഹമദ്, കാർട്ടൂണിസ്റ്റ് യേശുദാസന്റെ മകൻ സാനു യേശുദാസൻ തുടങ്ങി രാഷ്ടീയ, മാധ്യമ, കാർട്ടൂൺ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് കാർട്ടൂണിസ്റ്റ് യേശുദാസന്റെ തിരഞ്ഞെടുത്ത കാർട്ടൂണുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

Hot Topics

Related Articles