തിരുവനന്തപുരം: ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയാൻ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ലഹരി വിരുദ്ധ കൺ ട്രോൾറൂം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തു.
ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ശ്രമം നടത്തി. മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തിൽ കൂടുതലാണ്. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 – 24517 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ട്. 100 കോടിയിൽ താഴെയാണ് പിടിച്ചെടുത്ത ലഹരിയുടെ മൂല്യം. എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ളവർക്ക് തോക്ക് ഉറപ്പാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5 സ്റ്റാർ ഹോട്ടലുകൾ വരുന്നത് മദ്യവ്യാപനമായി കാണരുത്. അത് നാടിൻ്റെ പ്രത്യേകതയാണ്. ഇനിയും വരാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വികാരത്തോടൊപ്പമാണ് സർക്കാർ. ആരാണ് പ്രതി എന്ന് നമ്മൾ പറയണ്ട. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കും. സമീപ കാല സംഭവങ്ങൾ അതീവ ഗൗരവതരമാണ്. ഒറ്റപ്പെട്ട് പരിശോധിക്കേണ്ട വിഷയം അല്ല. പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണ്.
ഒരു ചർച്ച കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. അതീവ ഗൗരവമുള്ള വിഷയമാണിത്. ഒരു ഭാഗം നിയമ നടപടിയാണ്. അത് കർശനമായി എടുക്കും. ക്രമസമാധാന പ്രശ്നം മാത്രം അല്ല. രാഷ്ട്രീയമായി ചുരുക്കി കാണേണ്ടതല്ലെന്നും കുട്ടികളിൽ ഉണ്ടാകുന്ന അക്രമോത്സുകത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ ഒരു സ്കൂളിൽ കുട്ടി 21 പേരെ വെടിവെച്ചു കൊന്നു. പല സ്ഥലങ്ങളിലും കുട്ടികൾ കുട്ടികളെ കൊല്ലുന്ന സാഹചര്യമുണ്ടായി. കേരളവും ലോകത്തിൻ്റെ ഭാഗമാണ്. നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത കാര്യം നടക്കുന്നുണ്ട്. ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതി തീവ്രമത്സരം അസ്വസ്ഥത കൂട്ടുന്നു.
ആധുനിക മുതലാളിത്തവും കമ്പോളവത്കരണവും കുട്ടികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. മത്സര അന്തരീക്ഷം കുട്ടികളിൽ മാറ്റം ഉണ്ടാക്കുന്നു. ഒപ്പമുള്ളവരെ തോൽപിച്ചേ പറ്റൂ എന്ന ചിന്തയാണ് കുട്ടികളിലുള്ളത്.
ഒപ്പമുള്ളവൻ ശത്രുവാണെന്ന ചിന്ത വളർത്തുന്നു. അജ്ഞാതനായ ശത്രുവിനോട് പകവീട്ടാനുള്ള ഒരു അവസരവും അവർ കളയുന്നില്ല. കുട്ടികൾക്ക് സഹജീവി സ്നേഹം ഇല്ലതായി.
ഓരോ സ്ഥലങ്ങളും ഓരോ പെട്ടിയായി മാറുകയാണ്. വീട്ടിലെ മുറി ഒരു പെട്ടി, ബസ് മറ്റൊരു പെട്ടി, ക്ലാസ് മുറി മറ്റൊരു പെട്ടി, അങ്ങനെ കുട്ടികളുടെ ബാല്യം നഷ്ടമാകുന്നു. അടഞ്ഞ മനസായി മാറുന്നു. കുട്ടിയോടൊപ്പം സമയം പങ്കിടാൻ ചില രക്ഷിതാക്കൾ ക്ക് കഴിയുന്നില്ല. കുട്ടി തൻ്റെതായ ഡിജിറ്റൽ ലോകത്ത് പോകുന്നു
ഡിജിറ്റൽ അഡിഷൻ ഉണ്ടാകുന്നു. സിനിമകളും ദുസ്വാധീനം സൃഷ്ടിക്കുന്നു.
എടാ മോനെ എന്ന് വിളിക്കുന്ന സിനിമയുണ്ടല്ലോ? അത് കണ്ട് കുട്ടികളും അങ്ങിനെ വിളിക്കുന്നു. അതിൽ നിന്നും വേർതിരിക്കാൻ ശ്രമിക്കുമ്പോൾ രക്ഷിതാക്കൾ ശത്രുക്കളാകുന്നു. സെൻസർ ബോർഡിനെയും മുഖ്യമന്ത്രി വിമർശിച്ചു. ബോർഡ് എന്താണ് പരിശോധിക്കുന്നത് എന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഏറ്റവും കൂടുതൽ പേരെ കൊല്ലുന്നയാൾ ഹീറോ ആകുന്നു. അങ്ങനെ ഹീറോ വർഷിപ്പ് ഉണ്ടാകുന്നു. ചില റൗഡി ഗ്യാങ്ങിനൊപ്പം കുട്ടികൾ പോയതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.