മലപ്പുറം: സ്ഥാനാർത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു.ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎല്‍എ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയില്‍ വിവാദം ഉയർന്നു.
സ്ഥാനാർത്ഥിക്കാര്യത്തില്‍ പിവി അൻവറിന് ഒരു നിർബന്ധ ബുദ്ധിയും ഇല്ല എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനില്‍കുമാർ അൻവറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയില്‍ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിക്കാര്യം പൂർണ്ണമായും അൻവറിന്റെ വരുതിയില്‍ ആണെന്നു തെളിയിക്കുന്നതായി എപി അനില്‍കുമാറിന്റെ അൻവറുമായുള്ള കൂടിക്കാഴ്ച. അൻവർ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടൻ ഷൗക്കത്ത് അൻവറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അൻവർ വഴങ്ങിയില്ല. ഇതോടെ കോണ്‍ഗ്രസിലെ സ്ഥാനാർഥിനിർണയം വഴിമുട്ടുകയായിരുന്നു.
ആരാടൻ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എംഎല്‍എ പികെ ബഷീർ ഷൗക്കത്തിനുവേണ്ടി കോണ്‍ഗ്രസുകാരും ആയി ചർച്ച നടത്തിയതായാണ് സൂചന. ലീഗ് ഇത്തരത്തില്‍ ഇടപെട്ടതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിർപ്പുണ്ട്. ചുരുക്കത്തില്‍ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.