കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികൾ വിമർശിച്ചപ്പോൾ, അവർക്കെതിരെ നടപടിയെടുത്തതിനെതിരെയും ചോദ്യവുമുയർന്നു. ജില്ലയിൽ ബിജെപിയുടെ വളർച്ച ചെറുക്കണമെന്നും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ ഒപ്പം നിന്നത് പ്രീണനമായി തെറ്റിദ്ധരിക്കപ്പെട്ടെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്.
മനു തോമസ് വിഷയത്തിൽ പി ജയരാജനെതിരെയും വിമർശനമുണ്ടായി. അഴിമതിക്കെതിരായ സദുദ്ദേശ പരാമർശമെന്ന് വിലയിരുത്തി പി പി ദിവ്യയെ ന്യായീകരിച്ച് തുടങ്ങിയ സിപിഎം കണ്ണൂർ ഘടകം , ജില്ലാ സമ്മേളനത്തിലെത്തുമ്പോൾ അവരെ പൂർണമായി തളളുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനായിരുന്നു ജില്ലാ കമ്മിറ്റിയിൽ നിന്നും പിപി ദിവ്യയെ തരം താഴ്ത്തിയത്. ന്യായീകരിക്കാനാകാത്ത തെറ്റായ പരാമർശമെന്ന് പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവ്യയെ അനുകൂലിച്ചും എതിർത്തും സമ്മേളനത്തിൽ ചർച്ചയുണ്ടായി. റിമാൻഡിൽ കഴിയുന്നതിനിടെ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പൊലീസും പാർട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമർശനം ഉയര്‍ന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.
ബിജെപിക്ക് വോട്ടുകൂടിയതിനെ ഗൗരവത്തിൽ കാണണമെന്ന് പ്രവർത്തന റിപ്പോർട്ട് പറയുന്നു. പൗരത്വ ഭേദഗതി, പാലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ നിലപാട് ന്യൂനപക്ഷ പ്രീണനമായി തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് സിപിഎം വിലയിരുത്തൽ. പരിസ്ഥിതി വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെടണമെന്നും മലയോരത്ത് സ്വാധീനം കൂട്ടണമെന്നും റിപ്പോർട്ടിലുണ്ട്.പാർട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ പി ജയരാജന്‍റെ ഫേസ്ബുക് പ്രതികരണം അനവരസത്തിലായെന്ന് വിമർശനമുണ്ടായി.
ക്വട്ടേഷൻ സംഘങ്ങൾ ഇത് ഏറ്റുപിടിച്ചത് പാർട്ടിക്ക് ക്ഷീണമായി. മനുവിന് സ്വയം പുറത്തുപോകാൻ അവസരം നൽകിയതിലും വിമർശനമുയർന്നു. പയ്യന്നൂരിലെ വിഭാഗീയത ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ ശ്രമിച്ചത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും പാർട്ടി കോട്ടയിൽ നടന്നത് ഗ്രൂപ്പുപോരെന്നും പ്രതിനിധികൾ തുറന്നടിച്ചു.