കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, കണ്ണൂരിൽ നിന്ന് വികെ സനോജ്, പിആർ രഘുനാഥിനെ കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും ഡികെ മുരളി, കൊല്ലത്ത് നിന്ന് എസ് ജയമോഹൻ, വയനാട്ടിൽ നിന്ന് കെ റഫീഖ്, എറണാകുളത്തുനിന്നും എം അനിൽ കുമാർ, കോഴിക്കോട് നിന്നും എം മെഹബൂബിനേയും വി വസീഫിനേയും മലപ്പുറത്ത് നിന്നും വിപി അനിൽ, പാലക്കാട് നിന്നും കെ ശാന്തകുമാരിയേയും പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
അതേസമയം, പത്തനംതിട്ടയിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. മന്ത്രി വീണാ ജോർജ്ജിനെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സിപിഎം വിഭാഗീയതയെ തുടർന്ന് സൂസൻ കോടി പുറത്തായി. കരുനാഗപ്പള്ളി വിഭാഗീയതയിലാണ് നടപടി. ശാന്തകുമാരിയും ആർ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങൾ.