കോഴിക്കോട് :ആറുവർഷം മുൻപ് എലത്തൂർ സ്വദേശി കെ.ടി. വിജിലിനെ സരോവരം തണ്ണീർത്തടത്തിൽ കെട്ടിത്താഴ്ത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് സ്വദേശി രഞ്ജിത്ത് (39) ആണ് ഇന്നലെ രാവിലെ ആന്ധ്രയിൽ നിന്ന് പിടിയിലായത്.കൂട്ടുപ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ. നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച നിർണായക മൊഴിയാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്.
വിജിലിനെ കെട്ടിത്താഴ്ത്തുന്നതടക്കമുള്ള നടപടികളിൽ നേരിട്ട് പങ്കാളിയായിരുന്ന രഞ്ജിത്ത്, ഇരയുടെ സുഹൃത്തുമായിരുന്നു. കൂട്ടുപ്രതികൾ അറസ്റ്റിലാകുമ്പോൾ ഇയാൾ ബംഗളൂരുവിലായിരുന്നു. പിന്നീട് ഒളിവിലായ പ്രതി, പൊലീസ് സരോവരത്തിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ ആന്ധ്രയിലേക്ക് മാറുകയായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ വെള്ളിയാഴ്ച സരോവരത്തിലെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ചതുപ്പിൽ പരിശോധന ആരംഭിച്ച് എട്ടാം ദിവസമാണ് അന്വേഷണസംഘത്തിന് 53 അസ്ഥികൾ ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയോട്ടി മാത്രമാണ് ഇതുവരെ കിട്ടാത്തത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കയറും, മരിച്ച സമയത്ത് ധരിച്ചിരുന്നെന്ന് കരുതുന്ന വസ്ത്രഭാഗങ്ങളും പൊലീസ് കണ്ടെടുത്തു.ലഭിച്ച അസ്ഥികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടവും തുടർന്ന് ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയാലേ ലഭിച്ച അവശിഷ്ടങ്ങൾ വിജിലിന്‍റേതാണെന്ന് അന്തിമമായി സ്ഥിരീകരിക്കാനാകൂ. തലയോട്ടി ലഭിക്കാത്ത സാഹചര്യത്തിലും കുറ്റപത്രവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.