മോസ്കോ : ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാമതുള്ളത് റഷ്യയാണ്.കയറ്റുമതിയില്‍ തൊട്ടുപിറകിലുണ്ടെങ്കിലും ആകേയുള്ള ക്രൂഡ് ഓയില്‍ ശേഖരം കണക്കിലെടുക്കുകയാണെങ്കില്‍ സൗദി അറേബ്യയുടെ അടുത്തെങ്ങും റഷ്യ എത്തില്ല. എന്നാല്‍ ഇപ്പോഴിതാ സൗദി അറേബ്യയുടെ അറിയപ്പെടുന്ന എണ്ണ ശേഖരത്തിന്റെ ഇരട്ടി വലുപ്പമുള്ള വന്‍ എണ്ണ നിക്ഷേപം റഷ്യ കണ്ടെത്തിയിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ആന്റാർട്ടിക്കയിലെ വെഡല്‍ കടലിനടിയിലാണ് റഷ്യന്‍ ശാസ്ത്രജ്ഞർ വലിയ തോതിലുള്ള എണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. റഷ്യയെ സംബന്ധിച്ച് ഈ കണ്ടെത്തല്‍ ഏറെ നിർണ്ണായകമാണ്. അതേസമയം തന്നെ മറുവശത്ത് ആഗോള ഊർജ വിപണിയില്‍ നിലവിലെ സമവാക്യങ്ങള്‍ മാറ്റി എഴുതാനും യുക്രൈനുമായുള്ള സംഘർഷം കൂടുതല്‍ ശക്തമാക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ ഉപരിതലത്തിനടിയില്‍, പ്രത്യേകിച്ച് വെഡല്‍ കടലിനടിയില്‍, ഏകദേശം 511 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരത്തെക്കാള്‍ വലുതും, സൗദി അറേബ്യയുടെ പ്രധാന ശേഖരത്തിന്റെ ഇരട്ടിയിലധികവുമാണ്. കഴിഞ്ഞ 50 വർഷത്തിനിടെ നോർത്ത് സീയില്‍ നിന്ന് വേർതിരിച്ചെടുത്ത മുഴുവൻ ക്രൂഡ് ഓയിലിന്റെ പത്തിരട്ടിയോളം വലുപ്പമുള്ള ഈ ശേഖരത്തില്‍ റഷ്യയ്ക്ക് വൻതോതില്‍ എണ്ണ വേർതിരിച്ചെടുക്കാൻ കഴിഞ്ഞാല്‍ അത് ആഗോള ഊർജ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും എന്നതില്‍ സംശയമില്ല.
ആന്റാർട്ടിക്കയില്‍ റഷ്യൻ ശാസ്ത്ര വിഭാഗം വർഷങ്ങളായി നടത്തുന്ന ഗവേഷണത്തിന് ഒടുവിലാണ് ഈ കണ്ടെത്തല്‍. അതേസമയം തന്നെ ഈ കണ്ടെത്തല്‍ ആന്റാർട്ടിക് ഉടമ്ബടിയെക്കുറിച്ചുള്ള ചോദ്യങ്ങളും ആശങ്കകളും ഉയർത്തിയിട്ടുണ്ട്. എണ്ണ ശേഖരം കണ്ടെത്തിയ വെഡല്‍ കടല്‍, യു കെ തങ്ങളുടെ ‘പ്രദേശിക താല്‍പ്പര്യ’മായി അവകാശപ്പെടുന്ന ആന്റാർട്ടിക്കയുടെ ഭാഗമാണ്. ഈ മേഖല ‘ബ്രിട്ടീഷ് ഉടമസ്ഥ’യിലുള്ള ആന്റാർട്ടിക്കയില്‍ സ്ഥിതിചെയ്യുന്നു എന്ന വാദത്തിനൊപ്പം തന്നെ ചിലിയും അർജന്റീനയും കൂടി പ്രദേശത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
മറ്റ് അവകാശവാദങ്ങളൊന്നും കണക്കിലെടുക്കാതെ സമീപ വർഷങ്ങളില്‍, റഷ്യ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 1959-ലെ ആന്റാർട്ടിക് ഉടമ്ബടി, ജനവാസമില്ലാത്ത ഈ ഭൂഖണ്ഡത്തെ സമാധാനപരമായ ശാസ്ത്ര ഗവേഷണത്തിനായി മാത്രം ഉപയോഗിക്കണമെന്നും സൈനിക പ്രവർത്തനങ്ങളോ വിഭവ ചൂഷണമോ നിരോധിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. യു എസ്, യു കെ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ ‘സാമ്ബത്തിക കൊള്ള’യില്‍ നിന്ന് ആന്റാർട്ടിക്കയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഉടമ്ബടി രൂപീകരിച്ചത്. എന്നാല്‍, റഷ്യയുടെ ഈ ഇടപെടല്‍ ഉടമ്ബടിയുടെ ലംഘനമായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ആന്റാർട്ടിക്കയിലെ ഈ ഭീമമായ എണ്ണ ശേഖര കണ്ടെത്തല്‍ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടെ ഏറെ ശ്രദ്ധേയമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ കണ്ടെത്തല്‍ റഷ്യയുടെ ഇതിനകം തന്നെ ശക്തമായ ഊർജ ശേഖരത്തെ വർധിപ്പിക്കുകയും, എണ്ണ വ്യാപാരത്തില്‍ നിന്നുള്ള അധിക വരുമാനം ഉപയോഗിച്ച് യുദ്ധ യന്ത്രത്തിന് കൂടുതല്‍ ചിലവഴിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയും ചെയ്തു.
റഷ്യയുടെ അടുത്ത സഖ്യകക്ഷിയും തന്ത്രപരമായ പങ്കാളിയുമായ ചൈന, ആന്റാർട്ടിക്കയില്‍ തങ്ങളുടെ അഞ്ചാമത്തെ ഗവേഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഇത് യു എസ് നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികള്‍ക്കിടയില്‍, റഷ്യയും ചൈനയും ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള നീക്കത്തിന് അടിത്തറ പാകുമോയെന്ന ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.