കോയമ്പത്തൂർ : കോയമ്പത്തൂരില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു പെൺ കുട്ടി ക്ലാസ് മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലിരുന്ന് പരീക്ഷ എഴുതുന്നത് കാണാം. ഒപ്പം ആര്‍ത്തവത്തെ തുടര്‍ന്നാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് പെണ്‍കുട്ടിയെ ക്ലാസ് മുറിയിലേക്ക് കയറ്റാതെ, പുറത്ത് ഇരുന്ന് പരീക്ഷ എഴുതാന്‍ നിര്‍ബന്ധിച്ചതെന്നും കുറിച്ചിരിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അരുന്ധതി എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ക്ലാസ് മുറിച്ച് പുറത്തിരുന്ന് പരീക്ഷ എഴുതാന്‍ നിർബന്ധിതയായത്. കോയമ്പത്തൂരിലെ സ്വകാര്യ മെട്രിക്കുലേഷന്‍ സ്കൂളിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പരീക്ഷയ്ക്കിടെ സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ അമ്മയാണ് വീഡിയോ പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ഇവര്‍ വീഡിയോ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. ഒപ്പം സ്കൂൾ മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തിക്കെതിരെ നടപടി എടുക്കണെന്നും അമ്മ ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ കലക്ടര്‍ക്ക് പരാതി കൊടുക്കുമെന്ന് പ്രദേശവാസികളും പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
കോയമ്പത്തൂര്‍ ജില്ലയിലെ കിണത്തുകടവ് താലൂക്കിലെ സെങ്കുട്ടായി പാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചാം തിയതിയാണ് വിദ്യാര്‍ത്ഥിനിക്ക് പ്രായപൂര്‍ത്തിയായത്. പിന്നാലെ നടന്ന രണ്ട് പരീക്ഷകൾക്കായി കുട്ടി സ്കൂളിലെത്തിയെങ്കിലും സ്കൂൾ മാനേജ്മെന്‍റ് അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്ന് കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇതിന് ശേഷം നടന്ന മൂന്നാമത്തെ പരീക്ഷയ്ക്ക് മകളെത്തിയപ്പോൾ പിന്നാലെ അമ്മയും സ്കൂളിലേക്ക് എത്തിയതും മകൾ ക്ലാസ് റൂമിന് പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടതും. അമ്മ ചിത്രീകരിച്ച മകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.