പാലാ : തലപ്പലം അമ്പാറ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ മോഷണ കേസിൽ പ്രതി പിടിയിൽ, മോഷണ മുതൽ കണ്ടെടുത്തു. തേനി ഉത്തമ പാളയം അരസമരം രാമകൃഷ്ണൻ ( കേശവൻ – 39) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾക്ക് ശരവണ പാണ്ഡ്യൻ എന്നും പേരുണ്ട്.
ജൂൺ ഏഴിന് രാത്രി 11 മണിക്കും, എട്ടിന് പുലര്‍ച്ചെ 4-45 മണിക്കും ഇടക്കുള്ള സമയത്താണ് തലപ്പലം, അമ്പാറ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിൻ്റെ തിടപ്പള്ളിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ക്ഷേത്രത്തിൻ്റെ ശ്രീകോവില്‍ തുറന്ന് തടിപ്പെട്ടിയില് സൂക്ഷിച്ചിരുന്ന 26 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ തിരുവാഭരണവും അയ്യായിരം രൂപയും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ ആണ് ഇയാൾ മോഷ്ടിച്ചത്. ഈരാറ്റുപേട്ട പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പാലാ ഡിവൈ.എസ്പി കെ. സദൻ്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ ഉൾപ്പെട്ട് അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആണെന്ന് മനസ്സിലാക്കി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇതിന് ശേഷം മോഷണം മുതൽ വീണ്ടെടുക്കുകയും ചെയ്തു.