എരുമേലിയിൽ വൻ ചാരായം വേട്ട : വ്യാജ വാറ്റ് സംഘം പിടിയിൽ : അഞ്ച് ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടിയിൽ 

എരുമേലി: മാലാഖമാരുടെ താഴ് വരയിൽ ചാരായ വാറ്റുകാർ പിടിയിൽ. അഞ്ച് ലിറ്റർ ചാരായവും 60 ലിറ്റർ കോടയുമായാണ് വ്യാജ വാറ്റ് സംഘത്തെ പിടികൂടിയത്. നിരവധി ചാരായ വാറ്റു കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന കണമല എഴുകും മൺ സ്വദേശി വാക്കയിൽ വീട്ടിൽ  പ്രസാദ്, കരോട്ട് വെച്ചൂർ വീട്ടിൽ  ജോജാ കെ . തോമസ് എന്നിവരാണ് പിടിയിലായത്. ശബരിമല മണ്ഡല മഹോത്സവത്തിൻ്റെ മുന്നോടിയായി  എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിൻ്റെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻറ് ആൻ്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയാണ് പരിശോധന നടത്തിയത്. എരുമേലി, മുക്കൂട്ടുതറ, കണമല ,എയ്ഞ്ചൽവാലി ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാജ വാറ്റ് സംഘത്തെ പിടികൂടിയത്. പ്രസാദ് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് വാറ്റ് കണ്ടെടുത്ത് വീട്ടുടമയായ പ്രസാദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇയാൾ എരുമേലി എക്സൈസ് ഓഫീസിലെ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്.  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് നിലവിൽ ഒളിവിൽ കഴിയുകയായിരുന്നു. 

Advertisements

തുടർന്ന് എക്സൈസ് പാർട്ടി നടത്തിയ മറ്റൊരു പരിശോധനയിൽ പ്രസാദിൻ്റെ കൂട്ടാളിയും പങ്കുകാരനുമായ ജോജോയുടെ വീട്ടിൽ നിന്നും  നാല് ലിറ്റർ ചാരായം, 60 ലിറ്റർ കോട, 15 ലിറ്റർ പനം കള്ള്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ അടക്കം വാറ്റുപകരണങ്ങൾ എന്നിവ സഹിതം അറസ്റ്റ് ചെയ്തു.  പ്രസാദും ജോജോയുമാണ് പ്രദേശത്തെ പ്രധാന ചാരായ വില്പനക്കാരെന്നും  ഇവരുടെ   ചാരായ, അനധികൃത മദ്യ, മയക്കുമരുന്ന് വില്പന അവസാനിപ്പിച്ച് തരണമെന്നാവശ്യപ്പെട്ടുള്ള നിരവധി ഫോൺ കോളുകളാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സന്ധ്യ മയങ്ങിയ സമയത്ത് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ഭാഗ്യം കൊണ്ടു മാത്രമാണ് പരിശോധനക്കിടയിൽ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. പ്രിവൻ്റീവ് ഓഫീസർ ട്രേഡ് നൗഷാദിന് നേരെ പത്തി ഉയർത്തി എത്തിയ മൂർഖൻ പാമ്പിൻ്റെ ശ്രദ്ധ പ്രിവൻ്റീവ് ഓഫീസർ അനു വി ഗോപിനാഥ് നിലത്ത് വടി കൊണ്ട് തട്ടിമാറ്റിയതിനെ തുടർന്ന് കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു. 

ജോജോ കെ തോമസ് മണ്ഡലകാലത്ത് തീർത്ഥാനട പാതയിൽ ഹോട്ടൽ നടത്തുകയും അതിൻ്റെ മറവിൽ വ്യാപകമായി ചാരായവില്പന നടത്തിവന്നിരുന്ന ആളാണ്.  പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടാളികളെക്കുറിച്ചും പ്രദേശത്തെ മറ്റ് ചാരായ വാറ്റുകാരെക്കുറിച്ചും അവരുടെ വാറ്റുസങ്കേതങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും അറസ്റ്റുകളും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

അറസ്റ്റ് ചെയ്ത പ്രതികളെയും കേസ് രേഖകളും തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ അനു വി ഗോപിനാഥ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, നിമേഷ്, പ്രദീപ്, ശ്യാം ശശിധരൻ ഡ്രൈവർ അനിൽ എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles