കോട്ടയം : പണം കടം വാങ്ങിയത് തിരികെ കൊടുക്കാത്തതിൻ്റെ വിരോധത്തിൽ വീട്ടമ്മയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. ഏറ്റുമാനൂർ കട്ടച്ചിറ ഭാഗത്ത് കടവിൽ വീട്ടിൽ രാജൻ ഭാര്യ ഉഷാ രാജനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രഭാകരനെ കോടതി വിട്ടയച്ചത്. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. 2019 ഏപ്രിൽ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ കുട്ടാപ്പി എന്നു വിളിക്കുന്ന പ്രഭാകരൻ പണം കടം വാങ്ങിയത് തിരികെ കൊടുക്കാത്തതിൻ്റെ വിരോധത്തിൽ ആഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി ഉഷയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരുന്ന് വിചാരണ നടത്തി സാക്ഷി വിസ്താരം പൂർത്തിയാക്കിയാണ പ്രതിയെ ജില്ലാ ജഡ്ജി സാനു. എസ്. പണിക്കർ വെറുതെ വിട്ടയച്ചത്. കോട്ടയം ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിക്കുവേണ്ടി അഡ്വ: കെ.എം. രശ്മി, അഡ്വ: വി. ചന്ദ്രമോഹൻ, അഡ്വ: കെ.ജി. അജയ് കുമാർ എന്നിവർ ഹാജരായി.