കൊച്ചി : വർഷങ്ങളോളം കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ വീട്ടിൽ നിന്നും മകളും മരുമകനുംഅടിച്ചു പുറത്താക്കിയതായി പരാതിയുമായി പ്രവാസിയും രണ്ടാം ഭാര്യയും. ആലുവ മാറമ്പിള്ളി സ്വദേശി അബൂബക്കറും ഭാര്യയും ആണ് പരാതി നൽകിയത്. മാറമ്പള്ളി മഞ്ഞയില്‍ വീട്ടില്‍ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്ബ് പൊലീസില്‍ പരാതി നല്‍കിയത്. 18 വർഷത്തോളമായി വിദേശത്തായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ രണ്ടാമത് വിവാഹിതനായി. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി.
വിദേശത്തെ ജോലി കൊണ്ട് താൻ സമ്ബാദിച്ച വീട്ടില്‍ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പറയുന്നത്. അബൂബക്കറും ഭാര്യയും നിലവില്‍ ആശുപത്രിയിലാണ്. ഇരുവരുടെയും പരാതി കിട്ടിയതായി തടിയിറ്റപറമ്ബ് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ മകളോടും മരുമകനോടും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.