ദില്ലി: സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കെ, അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ്. ചെങ്കോട്ടയുടെ ആക്‌സസ് കൺട്രോൾ പോയിന്റിന് സമീപം വിന്യസിച്ചിരിക്കുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്കക്, 20 നും 25 നും ഇടയിൽ പ്രായമുള്ള ഇവർ സാധുവായ പ്രവേശന പാസുകൾ ഹാജരാക്കിയില്ലെന്നും അനധികൃതമായി രാജ്യത്ത് താമസിക്കുന്നുവെന്നും കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
എല്ലാവരും അനധികൃത കുടിയേറ്റക്കാരാണെന്നും ഇവർ ചെങ്കോട്ട പരിസരത്ത് അനധികൃതമായി കടക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 4 ന് അഞ്ചുപേരെയും പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഡിസ്ട്രിക്റ്റ്) രാജ ബന്തിയ പറഞ്ഞു. ചോദ്യം ചെയ്യലിൽ, അവർ ഏകദേശം മൂന്ന് നാല് മാസം മുമ്പ് ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതായും ദില്ലിയിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും കണ്ടെത്തി. ജൂലൈ 15 മുതൽ ചെങ്കോട്ട പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശി രേഖകൾ അവരിൽ നിന്ന് കണ്ടെടുത്തു. പക്ഷേ ചോദ്യം ചെയ്യലിൽ സംശയാസ്പദമായ വസ്തുക്കളോ പ്രവർത്തനമോ ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 ന് നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിന പരിപാടിക്ക് മുന്നോടിയായി തലസ്ഥാനത്തുടനീളം സുരക്ഷാ നടപടികൾ ഏർപ്പെടുത്തുന്നതിനിടെയാണ് ഈ സംഭവം. അനധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് സെൻസിറ്റീവ് സ്ഥാപനങ്ങൾക്ക് സമീപം താമസിക്കുന്നവരെ തിരിച്ചറിഞ്ഞ് നാടുകടത്തുന്നതിനായി ദില്ലി പൊലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു.
കേന്ദ്ര ഏജൻസികൾ അഞ്ച് പേരെയും ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിയമപരമായ പ്രോട്ടോക്കോൾ അനുസരിച്ച് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.