കൊളംബോ: ഹോസ്റ്റലിൽ മൂട്ടശല്യം രൂക്ഷം. തുരത്താനായി പുക പ്രയോഗം. രണ്ട് വിദേശ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശ്രീലങ്കയിലെത്തിയ ജർമൻ, ബ്രിട്ടൻ സ്വദേശികളായ യുവതികൾക്കാണ് കീടനാശിനി പ്രയോഗത്തിൽ ജീവൻ നഷ്ടമായത്. ഇംഗ്ലണ്ടിലെ ഡെർബി സ്വദേശിയായ 24കാരി എബോണി മക്റ്റോൻഷ്, ജർമൻകാരിയായ 26 നദീൻ റാഗുസേ എന്നിവരാണ് മരിച്ചത്. കൊളംബോയിലെ മിറക്കിൾ കൊളംബോ സിറ്റി ഹോസ്റ്റലിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ശനിയാഴ്ച ഹോസ്റ്റൽ അധികൃതർ മൂട്ടശല്യം ഒഴിവാക്കാനായി കീടനാശിനി ഉപയോഗിച്ച് ഹോസ്റ്റലിൽ പുകച്ചിരുന്നു. ഇതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം നേരിട്ട ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരുടേയും മൃതദേഹം ബന്ധുക്കളെത്തുന്നതിന് പിന്നാലെ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തിന് പിന്നാലെ അടച്ച ഹോസ്റ്റൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ പ്രവർത്തനാനുമതിയുടെ കാര്യത്തിൽ തീരുമാനം എടുക്കൂവെന്നും അധികൃതർ വിശദമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ചയാണ് എബോണി ശ്രീലങ്കയിലെത്തിയത്. തെക്കൻ ഏഷ്യ മുഴുവൻ യാത്ര ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായിരുന്നു സോഷ്യൽ മീഡിയ മാനേജറും ഡിജിറ്റൽ മാർക്കറ്റിംഗ് ജീവനക്കാരിയുമായ എബോണിയുടെ യാത്ര. ഹോസ്റ്റലിലുണ്ടായിരുന്ന മറ്റ് ആളുകൾക്കും ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചതിന് പിന്നാലെ ചികിത്സ തേടിയിട്ടുണ്ട്. ശ്വാസ തടസം, ഛർദ്ദി, തലകറക്കം മുതലായ ലക്ഷണങ്ങളാണ് പലർക്കും അനുഭവപ്പെട്ടത്.