ചേട്ടാ തീപ്പെട്ടിയുണ്ടോ….. ! കഞ്ചാവ് വലിക്കാൻ തീപ്പെട്ടി ചോദിച്ച് കയറിയത് എക്സൈസ് ഓഫിസിൽ : വിനോദയാത്ര വന്ന 17 കാരായ വിദ്യാർത്ഥികൾ വലിച്ച് കുടുങ്ങിയത് ഇങ്ങനെ

അടിമാലി : ചേട്ടാ തീപ്പെട്ടിയുണ്ടോ….. ! ചോദിച്ച് വന്നത് എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ …….. പിന്നാലെ സംഭവിച്ചത്…… വിനോദയാത്ര വന്ന 17 വയസ്കാരായ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അടിമാലി ഓഫീസിൻ്റെ അകത്ത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പരിശോധിച്ചതിൽ ഒരു കുട്ടിയുടെ പക്കൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒ സി ബി പേപ്പർ, ബീഡി മുതലായവും കണ്ടെടുത്തു. ഇവർ പ്രായപൂർത്തിയാവാത്ത പത്തോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ തൃശൂർ ജില്ലയിലെ ഒരു സ്കൂളിൽ നിന്നും മൂന്നാറിന് വിനോദയാത്രയ്ക്ക് രണ്ട് ബസുകളിൽ വന്നവരാണെന്ന് മനസിലായി. ഓഫീസിനടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഇവർ കഞ്ചാവ് ഉപയോഗിക്കാൻ വന്നതാണെന്ന് പറഞ്ഞു. സ്ക്വാഡ് ഓഫീസിൻ്റെ പിൻവശത്ത് കേസിൽ പിടിച്ച വാഹനങ്ങൾ കിടന്നത് കണ്ട് വണ്ടി വർക്ക് ഷോപ് ആണെന്ന് കരുതി ഓഫീസിൻ്റെ പിൻവശത്ത് കൂടി വന്നതിനാൽ ഓഫീസ് ബോർഡ് ഇവർ കണ്ടില്ല. തുടർന്ന് കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ച് വരുത്തി വിവരങ്ങൾ അറിയിച്ചു. ഈ വിദ്യാർത്ഥികൾക്ക് പ്രാഥമിക കൗൺസിലിങ്ങ് നൽകി രക്ഷകർത്താക്കളെ വിവരങ്ങൾ അറിയിച്ചു.ലഹരി കണ്ടെത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് മാതാപിതാക്കളെ വിളിച്ച് വരുത്തി വിട്ടയച്ചു. വിനോദയാത്രാ വേളയിൽ ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കാൻ പണം ഷെയർ ഇട്ട് വാങ്ങിച്ചതാണെന്നും പറഞ്ഞു. നാർക്കോട്ടിക്ക് ഓഫീസിലെ അസി. ഇൻസ്പെക്ടർ രാജേഷ് ചന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർമാരായ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീ സർമാരായ സുരേഷ്, ധനീഷ് , മുഹമ്മദ് ഷാൻ എന്നിവർ ചേർന്ന് കൗൺസിലിംഗ് നൽകി.

Advertisements

Hot Topics

Related Articles