ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടികുറയ്ക്കാൻ സർക്കാർ:ബിൽ ബുധനാഴ്ച്ച നിയമസഭയിൽ

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.നിയമസഭ കാര്യോപദേശക സമിതിയാണ് ബില്‍ 24 ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. പുതിയ ബില്‍ പ്രകാരം വിസി നിയമന സമിതിയുടെ അംഗബലം അഞ്ചായി ഉയരും.കണ്ണൂര്‍, കേരള സര്‍വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടലിന്റെ പാതയിലാണ്. സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. വിസി പാര്‍ട്ടി കേഡറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും, എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കേരള സര്‍വകലാശാല വിസി നിയമന സെര്‍ച്ച്‌ പാനലുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.ലോകായുക്ത നിയമഭേദഗതി ബില്ലും ബുധനാഴ്ച സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ അധികാരിയാകും.ഈ ഭേദഗതിയെ സിപിഐ എതിര്‍ക്കുകയാണ്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതി. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടുന്നു. ലോകായുക്ത നിയമഭേദഗതിയില്‍ സമവായത്തിനായി സിപിഎമ്മും സിപിഐയും ചര്‍ച്ച തുടരുകയാണ്. വ്യാഴം, വെള്ളി, സെപ്റ്റംബര്‍ 2 എന്നീ ദിവസങ്ങളില്‍ സഭ സമ്മേളിക്കില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനാണ് 10 ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

Advertisements

Hot Topics

Related Articles