കണ്ണൂർ: ജയിലില്‍നിന്ന് രക്ഷപ്പെടാനായി ഇരുമ്ബഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു.ബി സെല്ലിലെ ഇരുമ്ബഴിയുടെ അടിഭാഗം അരം പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് വെള്ളിയാഴ്ച പുലർച്ചെ 1.35-ന് ഇയാള്‍ പുറത്തുകടന്നത്. ജയില്‍ച്ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂർ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് തിരിച്ചെത്തിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 7.20-ന് ഇയാളെ വൻസുരക്ഷയില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.സെൻട്രല്‍ ജയിലില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ യഥേഷ്ടം ലഭിക്കുമെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ ഗോവിന്ദച്ചാമി മൊഴിനല്‍കിയിട്ടുണ്ട്. ജയില്‍ ചാടിയ ദിവസം രാത്രിയിലും കഞ്ചാവ് വലിച്ചിരുന്നു. കഞ്ചാവ്, മാഹിയില്‍നിന്നുള്ള മദ്യം എന്നിവ എത്തിച്ചുനല്‍കാൻ പ്രത്യേകം ആളുകളുണ്ടെന്നും ഇയാള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈയില്‍ പണമില്ലാത്തതിനാലും പുറത്തുനിന്ന് ഗൂഗിള്‍പേ വഴി പണം അയച്ചുനല്‍കാൻ ആളില്ലാത്തതിനാലും ലഹരിവസ്തുക്കള്‍ കിട്ടാറില്ല. മട്ടൻകറി ഉള്‍പ്പെടെയുള്ളവ പകരം നല്‍കിയാണ് താൻ സഹതടവുകാരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൊഴി പോലീസ് പൂർണമായി മുഖവിലക്കെടുത്തിട്ടില്ല.
സമഗ്ര റിപ്പോർട്ട് നല്‍കും -ജസ്റ്റിസ് രാമചന്ദ്രൻ നായർ
കൊച്ചി: ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ പരിശോധനാ വിഷയങ്ങള്‍ ലഭിക്കുന്നതനുസരിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണത്തിന് നിയോഗിച്ച സമിതിയംഗമായ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ജയിലുകള്‍ സന്ദർശിച്ച് തയ്യാറാക്കുന്ന സമഗ്രമായ റിപ്പോർട്ടായിരിക്കും സർക്കാരിന് നല്‍കുക. ഇത്തരം സംഭവമുണ്ടാകാതിരിക്കാനുള്ള നിർദേശങ്ങള്‍ റിപ്പോർട്ടിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.