ഹമാസ് പിടിയിലുള്ള ഇസ്രായേല്‍ സൈനികയുടെ വിഡിയോ പുറത്തുവിട്ട് കുടുംബം: ‘ചുറ്റും 24 മണിക്കൂറും ബോംബാക്രമണം, എന്നെ നാട്ടിലെത്തിക്കൂ’

തെല്‍അവീവ്: വെടിനിർത്തല്‍ കരാറിന് ഹമാസ് പച്ചക്കൊടികാണിച്ചിട്ടും ഉടക്കുമായി നെതന്യാഹു രംഗത്തുവന്ന സാഹചര്യത്തില്‍ ഗസ്സയില്‍ ബന്ദിയായ ഇസ്രായേല്‍ സൈനികയുടെ വിഡിയോ പുറത്തുവിട്ട് കുടുംബം.ഒക്ടോബർ ഏഴിന് ഹമാസ് പിടികൂടിയ ഡാനിയേല ഗില്‍ബോവ എന്ന സൈനികയുടെ വിഡിയോ ആണ് മാധ്യമങ്ങളിലൂടെ കുടുംബം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഹമാസ് ഇവരുടെ വിഡിയോ കൈമാറിയത്. പക്ഷേ, വിഡിയോ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങള്‍ക്ക് കുടുംബം അനുമതി നലകിയിരുന്നില്ല. എന്നാല്‍, വെടിനിർത്തല്‍-ബന്ദിമോചന കരാർ ഇസ്രായേല്‍ സർക്കാറിന്റെ കടുംപിടിത്തം കാരണം വീണ്ടും വഴിമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് മാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിടാൻ കുടുംബം തീരുമാനിച്ചത്.

Advertisements

തങ്ങള്‍ താമസിക്കുന്നതിന്റെ ചുറ്റും 24 മണിക്കൂറും നിങ്ങളുടെ ബോംബാക്രമണം നടക്കുകയാണെന്നും ജീവനില്‍ ഭയമുണ്ടെന്നും ഡാനിയേല ഗില്‍ബോവ വിഡിയോയില്‍ പറയുന്നു. ‘എല്ലാ ദിവസവും 24 മണിക്കൂറും ചുറ്റും ബോംബാക്രമണവും വെടിവെപ്പുമാണ്. എൻ്റെ ജീവനെക്കുറിച്ച്‌ വളരെയേറെ ഭയമുണ്ട്. നിങ്ങളുടെ ബോംബുകളില്‍നിന്ന് ഒരിക്കല്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്’ -അവർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഒക്‌ടോബർ ഏഴിന് ഞാൻ കിടന്നുറങ്ങവേ തട്ടിക്കൊണ്ടുപോയപ്പോള്‍ നിങ്ങള്‍ (ഇസ്രായേല്‍ സുരക്ഷാസംവിധാനം) എന്തെടുക്കുകയായിരുന്നു? ഇപ്പോള്‍ എവിടെയാണ് നിങ്ങള്‍?. ഒരു സൈനിക ഉദ്യോഗസ്ഥയായിട്ടും എന്നെ എന്തിനാണ് ഉപേക്ഷിക്കുന്നത്. പ്രിയപ്പെട്ട സർക്കാർ, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക. ഞങ്ങളെ ജീവനോടെ വീട്ടിലേക്ക് എത്തിക്കുക” -വിഡിയോ സന്ദേശത്തില്‍ പറയുന്നു. താൻ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഡാനിയേല ഗില്‍ബോവ പറഞ്ഞു.

ബന്ദിമോചന-വെടിനിർത്തല്‍ കരാറിന് വേണ്ടി വീണ്ടും ചർച്ചകള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വിഡിയോ ക്ലിപ്പ് പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കാൻ കുടുംബം തീരുമാനിച്ചതെന്ന് ഡാനിയേലയുടെ അമ്മ ഓർലി ഗില്‍ബോവ പറഞ്ഞു.

Hot Topics

Related Articles