വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ വിൽപ്പന : പ്രതികൾക്ക് 28 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും

തിരുവനന്തപുരം:വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും 28 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തമിഴ്നാട് തൂത്തുകുടി നാലാം തെരുവിൽ ഭൂപാലരായർപൂരം വീട്ടിൽ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി തങ്കമണി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50),ഇടുക്കി തങ്കമണി കൽവരിമാണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറ താമസം റ്റി.എൻ.ഗോപി (74) എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാറി ശിക്ഷിച്ചത്. നെർക്കോട്ടികിസ് വകുപ്പ് 8(c) r/w 20(b)(ii)(c) പ്രകാരവും 8(c) r/w 20(b)(ii)(c) r/w 29 പ്രകാരവും 28 വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം വീതം കഠിന തടവും വിധിച്ചു. 6.360 കിലോ ഹാഷിഷ് ഓയിൽ വിൽപ്പനക്കായി ഉല്ലാസ് എന്ന ആളുടെ പക്കൽ നിന്നും മൂന്നാം പ്രതി ഗോപി രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരം വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ചതായാണ് കേസ്. ഇത് 2018 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം അട്ടക്കുളങ്ങര ബൈപാസ് റോഡിൽ കല്യാൺ സിൽക്സിന് സമീപത്ത് നിന്നും എക്സൈസ് സംഘം പിടികൂടുകയായിരുന്നു. മാലിദ്വീപ്കാർക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടി രണ്ടും, മൂന്നും പ്രതികൾ ഹാഷിഷ് ഓയിൽ കൊണ്ടുവരികയും ഇത് വാങ്ങുവാൻ വന്ന ഒന്നാം പ്രതി അടക്കമുള്ളവരെ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്ത സമയം തിരുവനന്തപുരം എക്സൈസ് സർക്കിൾ ആയിരുന്ന റ്റി.അനികുമാർ (റിട്ടയേർഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ )പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് ആയിരുന്ന റിട്ട. ജോയിന്റ് എക്‌സൈ സ് കമ്മിഷണർ എ ആർ സുൽഫിക്കർ പ്രതികൾക്ക് എതിരെ 180 ദിവസത്തിനുള്ളിൽ കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളതാണ്. ഒന്നും രണ്ടും പ്രതികൾ 6 വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുന്നു, മൂന്നാം പ്രതിക്ക് 5 കൊല്ലത്തിനു ശേഷം താത്കാലിക ജാമ്യം ലഭിച്ചിരുന്നു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും ഹാജരാക്കി വിസ്തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 17 സാക്ഷികളെയും 15 കൂടുതൽ രേഖകളും മാർക്ക് ചെയ്തു.കോടതി നേരിട്ട് 11 രേഖകളും വരുത്തി പരിശോധിച്ചു. വിചാരണവേളയിൽ, പ്രതികളെ കട്ടപ്പനയിൽ നിന്ന് അനധികൃതമായി അറസ്റ്റ് ചെയ്തു കേസിൽ ഉൾപ്പെടുത്തിയത് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി പ്രതിഭാഗം സിസിടിവി ഫൂട്ടേജ് അടക്കം ഹാജരാക്കുകയും ചെയ്തു. മൂന്നാം പ്രതിയുടെ ഭാര്യയെയും മാധ്യമപ്രവർത്തകരെയും രണ്ടാം പ്രതിയേയും പ്രതിഭാഗം സാക്ഷികളായി വിസ്തരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയം പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഈ കൃത്യത്തിൽ ഉൾപ്പെട്ട 6,72,500/ രൂപയും കേസിലേക്ക് കണ്ടു കെട്ടണം എന്നുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരി വയ്ക്കുകയും ചെയ്തു. കൂടാതെ ഈ കേസിൽ പിടിക്കപ്പെടേണ്ട പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ കണ്ടെടുത്ത തൊണ്ടിമുതലായ ഹാഷിഷ് ഓയിലുകൾ സൂക്ഷിക്കുവാനും കോടതി ഉത്തരവായി. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി റെക്സ് അഭിഭാഷകരായ സി പി രെഞ്ചു, ജി ആർ ഗോപിക, പി ആർ ഇനില രാജ് എന്നിവർ ഹാജരായി.

Advertisements

Hot Topics

Related Articles