തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാൻ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരൻ മരിച്ചു.കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാൻ കോളേജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളേജില്‍ അഡ്മിഷൻ ശരിയായിരുന്നു. കോളേജില്‍ ചേരുന്നതിന് മുൻപ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വർ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം മരണത്തിലേക്ക് നയിച്ച ശ്വാസ തടസത്തിന് കാരണമായതെന്നാണ് സംശയം. മരണം സംബന്ധിച്ച് വ്യക്തത ലഭിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.